ദോഹ > സെനെഗലിന്റെ വഴിതെളിഞ്ഞപ്പോൾ ഖത്തർ പുറത്തായി. 2010ൽ ദക്ഷിണാഫ്രിക്ക പുറത്തായശേഷം ആദ്യമായാണ് ആതിഥേയർ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. ഗ്രൂപ്പ് എയിൽ ആദ്യജയം തേടിയിറങ്ങിയതായിരുന്നു ഇരു ടീമുകളും. എന്നാൽ, ആഫ്രിക്കൻ ചാമ്പ്യൻമാരുടെ കരുത്തിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിന് ഉത്തരമുണ്ടായില്ല. 3–-1ന് കളിപിടിച്ച് സെനെഗൽ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. രണ്ട് കളിയും തോറ്റ ഖത്തറിന് അവസാനകളിയിൽ നെതർലൻഡ്‌സാണ് എതിരാളി.
സ്വന്തംനാട്ടിൽ കന്നി ലോകകപ്പ് ജയം കുറിക്കാനായില്ലെങ്കിലും ആദ്യ ഗോളടിച്ച് ആശ്വസിച്ചു ഖത്തരികൾ. പകരക്കാരനായിറങ്ങിയ മുഹമ്മദ് മുന്റാരിയാണ് രാജ്യത്തിനായി ആദ്യ ലോകകപ്പ് ഗോൾ കുറിച്ചത്. ബൗലായെ ഡിയ, ഫമാര ഡിയെദിയു, ബംബ ദിയെങ് എന്നിവരാണ് സെനെഗലിനായി ഗോളടിച്ചത്.
ഇടവേളയ്ക്കുപിരിയുംമുമ്പ് സെനെഗൽ മുന്നിലെത്തി. മുന്നേറ്റക്കാരൻ ബൗലായെ ഡിയ പന്ത് ഗോൾവര കടത്തി. ഇടവേള കഴിഞ്ഞെത്തിയ സെനെഗൽ മൂന്ന് മിനിറ്റിനുള്ളിൽ ലീഡുയർത്തി. കോർണർ കിക്ക് തലകൊണ്ട് ചെത്തിയിട്ട് ഡിയെദിയു ലക്ഷ്യംകണ്ടു. ഇസ്‌മെയിൽ മുഹമ്മദിലൂടെ ഖത്തർ ഒരുഗോൾ മടക്കിയെങ്കിലും പിന്നാലെ പകരക്കാരാനായിറങ്ങിയ ദിയെങ് സെനെഗലിന്റെ ഗോൾനേട്ടം ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..