ദോഹ
ഖത്തറിൽ ഗോളില്ലാക്കളി വീണ്ടും. റണ്ണറപ്പുകളായ ക്രൊയേഷ്യയെ ആഫ്രിക്കൻ സംഘമായ മൊറോക്കോ തളച്ചു. ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോൾരഹിതക്കളിയാണിത്. അൽബെയ്‌ത് സ്‌റ്റേഡിയത്തിൽ ക്രൊയേഷ്യയെ വിറപ്പിച്ചാണ് മൊറോക്കോ കളമൊഴിഞ്ഞത്. ഗോളിലേക്കുള്ള വഴിയിൽമാത്രം അവർ പതറി. ബൽജിയം ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യക്കെതിരെ സമനില കിട്ടിയത് മൊറോക്കോയ്‌ക്ക് ഊർജമായി.
നാല് വർഷംമുമ്പത്തെ ഓർമകളിലായിരുന്നു ക്രൊയേഷ്യ. അന്ന് കളിച്ചവരിൽ നാലുപേർ മാത്രമായിരുന്നു ഇക്കുറി ആദ്യ പതിനൊന്നിൽ. ലൂക്കാ മോഡ്രിച്ച് നയിച്ചു. എന്നാൽ, കളിയിൽ എവിടെയും മുന്നേറ്റമൂർച്ചയുണ്ടായിരുന്നില്ല മോഡ്രിച്ചിന്റെ സംഘത്തിന്. നിക്കോളാ വ്‌ളാസിച്ചിന്റെ ഒരു ശ്രമം ഒഴികെ മുന്നേറ്റനിരയിൽനിന്ന് നീക്കങ്ങളുണ്ടായില്ല.സംഘടിത പ്രതിരോധവുമായി മൊറോക്കോ മിന്നി.
മത്സരത്തിൽ രണ്ട് നല്ല നീക്കങ്ങൾമാത്രമാണുണ്ടായത്. വ്‌ളാസിച്ചിന്റെ നീക്കമായിരുന്നു ആദ്യത്തേത്. ഇടതുപാർശ്വത്തിൽനിന്നുള്ള ക്രോസിൽ കൃത്യമായി കാൽക്കൊരുത്തെങ്കിലും മൊറോക്കോ ഗോൾ കീപ്പർ യാസിനെ ബൗനൗ കാലുകൾകൊണ്ട് തടഞ്ഞു. മറുവശത്ത് നൗസയ്‌ർ മസ്‌റൂയിയുടെ ശ്രമം ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ചും പ്രതിരോധിച്ചു. അച്‌റഫ് ഹക്കീമിയുടെ ലോങ് റേഞ്ച് ഷോട്ടും കുത്തിയകറ്റി.
കളത്തിലുടനീളം നിറഞ്ഞുകളിച്ച മോഡ്രിച്ചിന് കഴിഞ്ഞ ലോകകപ്പിലെ ഊർജം പകരാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..