അബുദാബി
ഖത്തറിൽ എതിരാളികൾക്ക് താക്കീതുമായി അർജന്റീന വരുന്നു. പരിശീലന മത്സരത്തിൽ യുഎഇയെ അഞ്ച് ഗോളിന് മുക്കി. പരിക്കുമാറി കളത്തിലെത്തിയ എയ്‌ഞ്ചൽ ഡി മരിയ ഇരട്ടഗോൾ നേടി. ഒന്നിന് വഴിയൊരുക്കുകയും ചെയ്‌തു. ക്യാപ്‌റ്റൻ ലയണൽ മെസി, ജൂലിയൻ അൽവാരസ്, യോക്വിൻ കൊറേയ എന്നിവരും ലക്ഷ്യംകണ്ടു. മെസിയാണ് അൽവാരസിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം എതിരാളിയെ പിന്നിലാക്കിയ അർജന്റീന, കളിയിലുടനീളം മികച്ച പ്രകടനം നടത്തി. 22ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് ലോകകപ്പിലെ ആദ്യകളി.
ക്രൊയേഷ്യ സൗദി അറേബ്യയെ ഒരു ഗോളിന് വീഴ്‌ത്തി. രണ്ടാംപകുതിയിൽ ആന്ദ്രെ ക്രമറിച്ചാണ് വിജയഗോൾ കുറിച്ചത്. പ്രധാന താരങ്ങളായ ക്യാപ്‌റ്റൻ ലൂകാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, മാറ്റിയോ കൊവാസിച്ച് എന്നിവരെല്ലാം പകരക്കാരായാണ് കളത്തിൽ എത്തിയത്. 23ന് മൊറോക്കോയുമായാണ് നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയുടെ ലോകകപ്പിലെ ആദ്യ കളി.
സ്‌പെയ്‌നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഇന്ന് പരിശീലന മത്സരത്തിനിറങ്ങുന്നു. സ്‌പെയ്‌നിന് ജോർദാനാണ് എതിരാളി. രാത്രി ഒമ്പതരയ്‌ക്കാണ് മത്സരം. പോർച്ചുഗൽ രാത്രി 12.15ന് നൈജീരിയയുമായി ഏറ്റുമുട്ടും. ജപ്പാൻ–-ക്യാനഡ പോരാട്ടവും ഇന്നുണ്ട്. മറ്റ് ഒരുക്ക മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് ഘാനയെയും കോസ്റ്ററിക്ക ഇറാഖിനെയും മൊറോക്കോ ജോർജിയയെയും കാമറൂൺ പനാമയെയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..