നേപ്പിൾസ്
യൂറോകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അടുത്തവർഷം ജർമനിയിലാണ് 17–-ാംപതിപ്പ്. കസാഖ്സ്ഥാൻ–സ്ലൊവേനിയ പോരാട്ടത്തോടെ ഒരുവർഷംനീളുന്ന മത്സരങ്ങൾക്ക് തുടക്കമാകും. ആകെ 53 ടീമുകളാണ് യോഗ്യതയ്‌ക്കായി ഇറങ്ങുന്നത്. 24 ടീമുകളാണ് യൂറോകപ്പിൽ. ആതിഥേയരായ ജർമനി യോഗ്യത ഉറപ്പിച്ചതോടെ 23 സ്ഥാനങ്ങളാണ് ബാക്കി. അടുത്തവർഷം മാർച്ചിലാണ് പ്ലേ ഓഫ് മത്സരങ്ങൾ അവസാനിക്കുക. ജൂൺ 14ന് ടൂർണമെന്റിന് തുടക്കമാകും. ഇറ്റലിയാണ് നിലവിലെ ചാമ്പ്യൻമാർ.
പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യതാ റൗണ്ടുകൾ. ഏഴ് ഗ്രൂപ്പിൽ അഞ്ചുവീതം ടീമുകളും മറ്റ് മൂന്നിൽ ആറുവീതം ടീമുകളുമാണ്. ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. മൂന്ന് ടീമുകൾ പ്ലേ ഓഫ് വഴിയും.
കഴിഞ്ഞ തവണത്തെ ഫൈനൽ പോരാട്ടത്തിന്റെ ആവർത്തനമായ ഇറ്റലി–-ഇംഗ്ലണ്ട് മത്സരം ഇന്നുണ്ട്. ഇറ്റലിയിലെ നേപ്പിൾസാണ് വേദി. പോർച്ചുഗൽ ലിച്ചെൻസ്‌റ്റെയ്‌നെയും നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് എന്നീ താരങ്ങൾക്കെല്ലാം അവസാന യൂറോയാകും ഇത്. ഖത്തർ ലോകകപ്പിൽ ആദ്യറൗണ്ടിൽ പുറത്തായ ബൽജിയം തിരിച്ചുവരവിന്റെ വേദിയായാണ് യോഗ്യതാ റൗണ്ടിനെ കാണുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..