ദോഹ
മായാജാലങ്ങളില്ല. മന്ത്രങ്ങളുമില്ല. എന്നെർ വലെൻഷ്യയുടെ ജീവിതം പോരാട്ടമായിരുന്നു. പ്രതിസന്ധികളിൽ കഠിനാധ്വാനം മാത്രമായിരുന്നു കെെമുതൽ. ലോകകപ്പിൽ ഖത്തറിനെതിരെ രണ്ട് ഗോൾ ജയം ഇക്വഡോർ കുറിച്ചപ്പോൾ അതിന്റെ അമരത്ത് വലെൻഷ്യയായിരുന്നു. ഇക്വഡോറിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ എസ്‌മെറൾഡസിലാണ് വലെൻഷ്യ ജനിച്ചത്. ദരിദ്ര കുടുംബം. പശുവളർത്തലായിരുന്നു ജോലി.
അച്ഛനൊപ്പം പാല് വിൽക്കാൻപോകും. അങ്ങനെയാണ് ആദ്യമായി ബൂട്ട് വാങ്ങിക്കുന്നത്. കേപ് വെൽ സ്റ്റേഡിയത്തിലായിരുന്നു ഉറക്കം. പലപ്പോഴും വിശപ്പ് കൊത്തിവലിക്കും. ‘ഞാൻ ഫുട്ബോളിനെ അഗാധമായി സ്നേഹിച്ചു. അതിലെല്ലാം മറന്നു– ഒരു അഭിമുഖത്തിനിടെ വലെൻഷ്യ പറഞ്ഞു.
ഇന്ന് ഇക്വഡോർ ഫുട്ബോളിലെ പെരുമയുള്ള പേരാണ് എന്നെർ വലെൻഷ്യ. അവരുടെ ഏറ്റവും മികച്ച നായകൻ.
ലോകകപ്പിൽ മനോഹരമായ തുടക്കം ഇക്വഡോർ കുറിച്ചപ്പോൾ ഈ മുപ്പത്തിനാലുകാരനായിരുന്നു അവരുടെ ഹൃദയം. ഇക്വഡോറിനായി ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ് ഈ മുപ്പത്തിമൂന്നു-കാരൻ. ഈ മികവുതന്നെയാണ് ഖത്തർ ലോകകപ്പിന്റെ ഉദ്‌ഘാടനമത്സരത്തിൽ ഇക്വഡോറിന് തുണയായത്. നാല് കളിയിൽനിന്ന് അഞ്ച് ഗോൾ. 2014 ലോകകപ്പിൽ കളിച്ച ഇക്വഡോർ ടീമിലുള്ള ഏകതാരമാണ്. 2012ലാണ് രാജ്യാന്തര ഫുട്‌ബോളിൽ ഈ മുന്നേറ്റക്കാരൻ അരങ്ങേറ്റം കുറിച്ചത്. 75 കളികളിൽനിന്ന് ഇക്വഡോറിനായി 37 തവണ വലകുലുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..