അറേബ്യൻ മരുഭൂമിയിൽ ജ്വലിച്ചുയർന്ന സൂര്യൻ അസ്‌തമിച്ചു. ഓർമകൾ ഉണ്ടായിരിക്കണം എന്നോർമിപ്പിച്ച് ജപ്പാൻ മടങ്ങുമ്പോൾ ബാക്കിയാവുന്നത് ഓർമകൾമാത്രം. ലോകകപ്പിൽ ഏഷ്യയുടെ വെളിച്ചമായി നിറഞ്ഞ ജപ്പാനെ നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ ഷൂട്ടൗട്ടിൽ കീഴടക്കി ക്വാർട്ടറിൽ കടന്നു. നിശ്‌ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി. അധികസമയത്ത് ആരും ഗോളടിച്ചില്ല.
തുടർന്ന് ഷൗൂട്ടൗട്ടിൽ 3–-1നാണ് ക്രൊയേഷ്യൻ ജയം. ജപ്പാന്റെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ഗോളി ഡൊമിനിക് ലിവാകോവിച്ചാണ് കളിയിലെതാരം.
ജപ്പാന്റെ വേഗത്തേയും കളിമിടുക്കിനേയും 120 മിനിറ്റ് നീണ്ട കളിയിൽ പരിചയസമ്പത്തുകൊണ്ട് മറികടന്നതാണ് വഴിത്തിരിവ്. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ജപ്പാനാണ് ആദ്യം ഗോളടിച്ചത്. കോർണർകിക്ക് മൂന്നുപേർ കൈമാറി ബോക്‌സിൽ. മയ യോഷിത തട്ടിക്കൊടുത്തത് ദയ്‌സെൻ മയെദ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ക്രൊയേഷ്യ സമനില നേടി. ദെയാൻ ലോവ്‌റന്റെ ക്രോസിൽ ഇവാൻ പെരിസിച്ചിന്റെ ഹെഡർ.
ജർമനിയുടെയും സ്‌പെയിനിന്റെയും കൂടാരത്തിൽ ജാപ്പനീസ് ബോംബറുകൾ സൃഷ്‌ടിച്ച മുഴക്കം ലോകകപ്പ് ഉള്ളിടത്തോളം അവശേഷിക്കും. വിസ്‌മൃതിയിലായ യുഗോസ്ലാവ്യയുടെ ഭാഗമായിരുന്ന ക്രൊയേഷ്യ 1998ൽ അരങ്ങേറ്റത്തിൽ മൂന്നാമതായി. 2002, 2006, 2014 വർഷങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. കഴിഞ്ഞതവണ റണ്ണറപ്പായി ഞെട്ടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..