ദോഹ
മുൻ ചാമ്പ്യൻമാരായ ജർമനിയെയും സ്‌പെയ്‌നെയും കടപുഴക്കിയ സുനാമി തിരമാലകളായി ജപ്പാൻ ഇന്ന് ക്രൊയേഷ്യൻ തീരത്തേക്ക്. രാത്രി 8.30നാണ് ജപ്പാൻ–-ക്രൊയേഷ്യ പ്രീക്വാർട്ടർ പോര്. പരിശീലകൻ ഹജീമി മൊറിയാസുവിന്റെ തന്ത്രങ്ങളിൽ ക്രൊയേഷ്യയെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ജപ്പാൻ. മറുവശത്ത് ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ക്രൊയേഷ്യ മുന്നേറിയത്.
ടീമിലെ പ്രധാനികളായ ഒന്നോ രണ്ടോ പേരെ രണ്ടാംപകുതിയിൽ ഇറക്കി കളിപിടിക്കുന്ന ശൈലിയാണ് ജർമനിയ്ക്കും സ്‌പെയ്‌നുമെതിരെ ജപ്പാൻ നടപ്പാക്കിയത്. പകരക്കാരനായി വന്ന റിറ്റ്‌സു ദൊയാൻ രണ്ട് കളിയിലും ലക്ഷ്യംകണ്ടു. രണ്ടാംപകുതിയിൽ അതിവേഗകളിയാണ് ജപ്പാൻ പുറത്തെടുക്കുന്നത്. ഗോളി ഷുയിച്ചി ഗോണ്ടയുടെ മികവും ജപ്പാന്റെ മുന്നേറ്റത്തിനുപിന്നിലുണ്ട്. ജർമനി ഒമ്പതുതവണയാണ് ജപ്പാൻ ഗോൾ മുഖത്തേക്ക് കൃത്യമായി ഷോട്ടുതിർത്തത്. എന്നാൽ, ഗോണ്ടയെ മറികടക്കാൻ അതുമതിയായിരുന്നില്ല.
പ്രീക്വാർട്ടർ പ്രവേശനത്തിന് ക്രൊയേഷ്യ നന്ദി പറയേണ്ടത് ബൽജിയം സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിനോടാണ്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ലുക്കാക്കു പാഴാക്കിയത്. പ്രതിരോധനിരയുടെ പോരായ്‌മകൾ ഈ മത്സരത്തിൽ തെളിഞ്ഞുകണ്ടു. ഇത് പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയാകും. കളംനിറയുന്ന ക്യാപ്‌റ്റൻ ലൂക്കാ മോഡ്രിച്ചിനെ ചുറ്റിപ്പറ്റിയാണ് ടീമിന്റെ പ്രതീക്ഷ. ഇവാൻ പെരിസിച്ചും ആന്ദ്രെ ക്രെമറിച്ചും അടങ്ങുന്ന മുന്നേറ്റനിര ക്യാനഡയ്‌ക്കെതിരെമാത്രമാണ് തിളങ്ങിയത്.
ജപ്പാൻ ഇതുവരെ
ജർമനിയെ 2–-1ന് തോൽപ്പിച്ചു
കോസ്റ്ററിക്കയോട് 0–-1ന് പരാജയപ്പെട്ടു
സ്‌പെയ്‌നെ 2–-1ന് മറികടന്നു
ക്രൊയേഷ്യ ഇതുവരെ
മൊറോക്കോയോട് 0–-0 സമനില
ക്യാനഡയെ 4–-1ന് തോൽപ്പിച്ചു
ബൽജിയത്തോട് 0–-0 സമനില
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..