മെൽബൺ
ഇരുപത്തൊന്നാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ പുരുഷവിഭാഗം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യകളിയിൽ അമേരിക്കയുടെ മാർകസ് ഗിറോണിനെ 6–-1, 6–-4, 6–-2ന് കീഴടക്കി. 2009ൽ ഇവിടെ കിരീടം നേടിയ നദാലിന് നൊവാക് ജൊകോവിച്ചിന്റെയും റോജർ ഫെഡററിന്റെയും അസാന്നിധ്യത്തിൽ വലിയ സാധ്യതയാണുള്ളത്. പരിക്കേറ്റ് അഞ്ചുമാസത്തെ വിശ്രമത്തിനുശേഷമാണ് ആറാം സീഡായ നദാലെത്തുന്നത്.
മൂന്നാംസീഡ് ജർമൻതാരം അലക്‌സാണ്ടർ സ്വരേവ് നാട്ടുകാരനായ ഡാനിയർ അൽറ്റ്‌മെയറിനെ 7–-6, 6–-1, 7–-6ന് പരാജയപ്പെടുത്തി. വനിതകളിൽ പ്രമുഖരെല്ലാം ആദ്യറൗണ്ടിൽ അനായാസജയം കുറിച്ചു. നിലവിലെ ചാമ്പ്യൻ ജപ്പാന്റെ നവോമി ഒസാക കൊളംബിയയുടെ കാമില ഒസോറിയോയെ 6–-3, 6–-3ന് തോൽപ്പിച്ചു. ഒന്നാംസീഡ് ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർടി അനായാസജയം നേടി. ഉക്രെയ്‌ൻതാരം ലെസിയ ടിസുരങ്ക 6–-0, 6–-1ന് തുരത്തി. നാലാം സീഡ് ചെക്ക്‌താരം ബാർബറ ക്രെജിക്കോവ്, ബെലാറസിന്റെ വിക്‌ടോറിയ അസരെങ്ക, സ്‌പാനിഷ്‌താരം പൗള ബഡോസ, ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിന, ഗ്രീക്കുകാരി മരിയ സക്കാരി എന്നിവർ മുന്നേറി.
അമേരിക്കയുടെ കൗമാരവിസ്‌മയം കൊകൊ ഗഫ് ചൈനയുടെ വാങ് ക്വിയാങ്ങിനോട് 4–-6, 2–-6ന് തോറ്റ് പുറത്തായി. പതിനൊന്നാം സീഡ് അമേരിക്കയുടെ സോഫിയ കെനിനും ആദ്യറൗണ്ടിൽ തോറ്റു. പരിക്കുള്ള വില്യംസ് സഹോദരിമാർ ഇക്കുറിയില്ലെന്നതാണ് വനിതാവിഭാഗത്തിലെ സവിശേഷത. 1997നുശേഷം ആദ്യമായാണ് ഇരുവരുമില്ലാത്ത ഗ്രാൻഡ് സ്ലാം ടൂർണമെന്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..