മെൽബൺ> ഒരു വർഷംമുമ്പ് അപമാനിതനായി പുറത്തുപോകേണ്ടിവന്ന നൊവാക് ജൊകോവിച്ച് കിരീടവുമായി ചരിത്രമെഴുതുമോ? മെൽബൺ പാർക്കിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ പുരുഷ സിംഗിൾസ് ഫൈനലാണ് വേദി. എതിരാളി ഗ്രീക്കുകാരൻ സ്‌റ്റെഫനോസ് സിറ്റ്‌സിപാസ്.
കിരീടം ഉയർത്തിയാൽ 22 ഗ്രാൻഡ് സ്ലാം കിരീടമാകും ജൊകോയ്‌ക്ക്. റാഫേൽ നദാലിന്റെ റെക്കോഡിനൊപ്പമെത്തും. ഓസ്‌ട്രേലിയൻ ഓപ്പണിൽ പത്താം കിരീടവുമാകും. സിറ്റ്‌സിപാസ് കളിജീവിതത്തിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടത്തിനാണ് കോപ്പുകൂട്ടുന്നത്.
കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞവർഷം കളിക്കാൻ അനുവദിച്ചിരുന്നില്ല ജോകോയെ. നാടുകടത്തുകയായിരുന്നു. 2021ലെ ചാമ്പ്യനായിരുന്നു സെർബിയക്കാരൻ. തുടർച്ചയായ മൂന്നാംവർഷമാണ് കിരീടം ഉയർത്തിയത്. അതിന്റെ തുടർച്ചയായിരുന്നു മുപ്പത്തഞ്ചുകാരൻ ലക്ഷ്യമിട്ടത്. ആ സ്വപ്‌നം പൂവണിഞ്ഞില്ല. ഇക്കുറി നേടുമെന്ന ഉറപ്പിലാണ് എത്തിയത്. രണ്ടാംറൗണ്ടിൽമാത്രം അൽപ്പം വിയർത്തു. പിന്നെ കുതിപ്പായിരുന്നു. സെമിയിൽ സീഡില്ലാ താരം ടോമ്മി പോളിനെ കീഴടക്കി. മറുവശത്ത് സിറ്റ്‌സിപാസിന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. രണ്ടാമത്തെ ഗ്രൻഡ് സ്ലാം ഫൈനലും. സെമിയിൽ കറെൻ കച്ചനോവിനെയാണ് ഇരുപത്തിനാലുകാരൻ തോൽപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..