മെൽബൺ
ഒറ്റ കളി ജയിച്ചാൽ റാഫേൽ നദാൽ ചരിത്രമെഴുതും. 21 ഗ്രാന്റ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ പുരുഷ ടെന്നീസ് താരം. ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് ഫൈനലിൽ നാളെ ഡാനിൽ മെദ്‌വദെവാണ് എതിരാളി.
സ്പാനിഷ് താരം നദാൽ സെമിയിൽ ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനിയെ 6-–3, 6–-2, 3–-6, 6-–3ന് തോൽപ്പിച്ചു. ആറാംതവണയാണ് കലാശപ്പോരിന് അർഹത നേടുന്നത്. 2009ൽ ചാമ്പ്യനായി. നൊവാക് ജൊകോവിച്ച്, റോജർ ഫെഡറർ എന്നിവർക്കൊപ്പം 20 കിരീടങ്ങൾ സ്വന്തമായുള്ള നദാലിന് ഇക്കുറി സുവർണാവസരമാണ്. ലോക റാങ്കിങ്ങിൽ അഞ്ചാമതുള്ള നദാലിന് നേരിടാനുള്ള റഷ്യക്കാരൻ മെദ്‌വദെവ് രണ്ടാംറാങ്കുകാരനാണ്. സെമിയിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 7-–6, 4-–6, 6-–4, 6-–1ന് കീഴടക്കി. മത്സരത്തിനിടെ മെദ്‌വദെവ് അമ്പയറോട് കയർത്തു. സിറ്റ്സിപാസിന്റെ അച്ഛൻ കളിക്കിടെ തുടരെ നിർദേശം നൽകിയതാണ് ചൊടിപ്പിച്ചത്. ഇരുപത്തഞ്ചുകാരന്റെ തുടർച്ചയായ രണ്ടാംഫൈനലാണ്. കഴിഞ്ഞതവണ ജൊകോവിച്ചിനോട് തോറ്റു. യുഎസ് ഓപ്പണിലെ നിലവിലെ ചാമ്പ്യനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..