മെൽബൺ
ഇന്ത്യയുടെ സാനിയ മിർസ–-രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സെമിയിൽ കടന്നു. എതിരാളികൾ എത്താത്തതിനാൽ ക്വാർട്ടറിൽ വാക്കോവർ ലഭിച്ചു. ഡേവിഡ് വെഗ (സ്‌പെയ്‌ൻ)–-ഒസ്‌തപെങ്കോ (ലാത്വിയ) സഖ്യത്തെയാണ് നേരിടേണ്ടിയിരുന്നത്. നാളെ സെമിയിൽ ബ്രിട്ടന്റെ നീൽ സ്‌കുപ്‌സ്‌കി–-അമേരിക്കയുടെ ഡെസിറെ ക്രോസിക് കൂട്ടുകെട്ടിനെ നേരിടും.
വനിതാ സിംഗിൾസിൽ കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ബെലാറസിന്റെ വിക്‌ടോറിയ അസെരങ്കയും സെമിയിലെത്തി. ക്വാർട്ടറിൽ റിബാകിന ലാത്വിയയുടെ ജെലെന ഒസ്‌തപെങ്കൊയെ 6–-2, 6–-4ന് തോൽപ്പിച്ചു. അസരെങ്ക അമേരിക്കയുടെ ജെസിക പെഗുലയെ 6–-4, 6–-1ന് കീഴടക്കി. ചെക്ക് താരം കരോലിന പ്ലിസ്‌കോവയും പോളിഷ് താരം മഗ്‌ദ ലിനെറ്റും തമ്മിലുള്ള ക്വാർട്ടർ ഇന്ന് നടക്കും. ബെലാറസിന്റെ അരീന സബലെങ്ക ക്രൊയേഷ്യയുടെ ഡോന വെകികിനെയും നേരിടും.
പുരുഷ സിംഗിൾസിൽ റഷ്യയുടെ കരൺ കചനോവ് അവസാന നാലിൽ ഇടംപിടിച്ചു. ക്വാർട്ടറിൽ 7–-6, 6–-3, 3–-0ന് മുന്നിട്ടുനിൽക്കുമ്പോൾ അമേരിക്കയുടെ സെബാസ്‌റ്റ്യൻ കോർഡ പരിക്കുമൂലം പിൻമാറി. ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും സെമിയിലെത്തി. ചെക്ക് താരം ജിറി ലെഹെകയെ 6–-3, 7–-6, 6–-4ന് കീഴടക്കി.
സെർബിയൻ താരം നൊവാക് ജൊകോവിച്ച് ഇന്ന് ക്വാർട്ടറിൽ റഷ്യയുടെ ആന്ദ്രേ റുബ്‌ലേവുമായി ഏറ്റുമുട്ടും. അമേരിക്കയുടെ ബെൻ ഷെൽട്ടൺ നാട്ടുകാരനായ ടോമി പോളിനെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..