18 September Thursday

ഫ്രാൻസ്‌ ഞെട്ടി ; സോക്കറൂസ്‌ അത്ഭുതം ; ഓസ്‌ട്രേലിയ പ്രീക്വാർട്ടറിൽ

ഖത്തറിൽനിന്ന്‌ 
ആർ രഞ്‌ജിത്‌Updated: Thursday Dec 1, 2022

image credit FIFA WORLD CUP twitter


കറുത്തകുതിരകളാകുമെന്ന്‌ കരുതിയ ഡെൻമാർക്ക്‌ ലോകകപ്പിൽനിന്ന്‌ പുറത്തായി. ഓസ്‌ട്രേലിയ അവസാന മത്സരത്തിൽ ഡെൻമാർക്കിനെ ഒറ്റ ഗോളിന്‌ തോൽപ്പിച്ച്‌ പ്രീക്വാർട്ടറിൽ കടന്നു. രണ്ട്‌ ജയത്തോടെ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസിന്‌ ടുണീഷ്യയോട്‌ ഒരു ഗോളിന്റെ അപ്രതീക്ഷിത തോൽവി. എങ്കിലും ആറ്‌ പോയിന്റോടെ ഗ്രൂപ്പ്‌ ഡിയിൽ ഒന്നാമതായി. ഓസ്‌ട്രേലിയക്കും ഇതേ പോയിന്റാണുള്ളത്‌. ഗോൾ ശരാശരിയിലാണ്‌ ഫ്രഞ്ചുകാരുടെ ഒന്നാംസ്ഥാനം.

ഓസ്‌ട്രേലിയക്കായി രണ്ടാംപകുതിയിൽ മാത്യു ലെക്കിയാണ്‌ ഗോൾ നേടിയത്‌. ‘സോക്കറൂസ്‌’ എന്ന്‌ വിളിപ്പേരുള്ള ഓസ്‌ട്രേലിയ 2006ൽ പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്‌. വലിയ പ്രതീക്ഷയുമായെത്തിയ ഡെൻമാർക്ക്‌ ലോകകപ്പിലെ ദുരന്തമായി.

കിലിയൻ എംബാപ്പെ, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ എന്നീ പ്രധാനികളെ പുറത്തിരുത്തിയാണ്‌ ഫ്രാൻസ്‌ ആഫ്രിക്കൻ ടീമായ ടുണീഷ്യക്കെതിരെ ഇറങ്ങിയത്‌. രണ്ടാംപകുതിയുടെ തുടക്കത്തിൽ വഹ്‌ബി ഖസ്‌റിയാണ്‌ ടുണീഷ്യയുടെ വിജയഗോൾ നേടിയത്‌. തുടർന്ന്‌ കോച്ച്‌ ദിദിയർ ദെഷാം എംബാപ്പെയെയും ഗ്രീസ്‌മാനെയും കളത്തിലിറക്കിയെങ്കിലും ടുണീഷ്യ ചെറുത്തുനിന്നു. പരിക്കുസമയത്ത്‌ ഗ്രീസ്‌മാൻ വലകുലുക്കിയെങ്കിലും വീഡിയോ പരിശോധനയിൽ ഗോൾ അനുവദിച്ചില്ല. ഫ്രാൻസിനെ തോൽപ്പിച്ചെങ്കിലും ടുണീഷ്യ മൂന്നാംസ്ഥാനക്കാരായി മടങ്ങി. പ്രീക്വാർട്ടറിൽ ഫ്രാൻസിന്‌ ഗ്രൂപ്പ്‌ സിയിലെ രണ്ടാംസ്ഥാനക്കാരാണ്‌ എതിരാളി. ഓസ്‌ട്രേലിയ ഗ്രൂപ്പ്‌ സി  ഒന്നാംസ്ഥാനക്കാരെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top