ടോക്യോ > മഹാമാരി കാലത്തെ വിശ്വ കായിക മേളയുടെ ഹൈജംപ് പിറ്റിൽ നിന്ന് ലോകത്തിന് മാതൃകയായി ബർഷിമിന്റെയും ടാംബേരിയുടെയും സൗഹൃദം. ഇന്നലെ നടന്ന പുരുഷൻമാരുടെ ഹൈജംപ് മത്സരത്തിൽ ഒരേ ഉയരം കീടക്കിയ ഖത്തറിന്റെ മുതാസ് ഈസ ബർഷിമും ഇറ്റലിയുടെ ജിയാൻമാർക്കോ ടാംബേരിയും ഒളിമ്പിക് സ്വർണ മെഡൽ പങ്കിടാൻ തീരുമാനിക്കുന്ന രംഗമാണ് ഈ സൗഹൃദദിനത്തിൽ ലോകം ആഘോഷിച്ചത്.
പുരുഷൻമാരുടെ ഹൈജംപിൽ ആദ്യശ്രമത്തിൽ 2.37 മീറ്റർ മറികടന്ന ഇരുവർക്കും അടുത്ത രണ്ടു വട്ടവും അവസാന ഉയരമായ 2.39 മീറ്റർ മറികടക്കാനായില്ല. സമനില ഒഴിവാക്കാൻ ഏറ്റവും കുറഞ്ഞ ശ്രമത്തിൽ കൂടുതൽ ഉയരത്തിൽ ചാടുന്നയാൾ വിജയിയാകുന്ന ജംപ് ഓഫ് നിർദേശിച്ച അധികൃതരോട് രണ്ടുപേർക്കും സ്വർണം നൽകുവാനാകുമോയെന്ന് ബർഷിം ചോദിക്കുകയായിരുന്നു. നൽകാനാകുമെന്ന് മറുപടി ലഭിച്ചതോടെ സ്വർണം പങ്കിടാൻ താരങ്ങൾ തിരുമാനിക്കുകയായിരുന്നു. തുടർന്ന് ഇരുവരും കെട്ടിപിടിച്ച് സന്തോഷം പങ്കിട്ടു. 1912 സ്റ്റോക്ക്‌ഹോം ഒളിന്പിക്‌സിന് ശേഷം ആദ്യമായാണ് സ്വർണ മെഡൽ പങ്കുവെക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..