ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് എന്ന വൻകരപ്പോരിൽ ചൈനയുടെ വൻമതിൽ കടക്കാനാകുമോയെന്നാണ് ചോദ്യം. കഴിഞ്ഞ 10 ഗെയിംസിലും ചൈനക്കായിരുന്നു ആധിപത്യം. ആദ്യ എട്ട് ഗെയിംസിലും മുന്നിലായിരുന്ന ജപ്പാൻ രണ്ടാമതാണ്. ദക്ഷിണകൊറിയയാണ് മൂന്നാംസ്ഥാനത്ത്. ആതിഥേയരായ ചൈന ഇക്കുറി 887 അംഗസംഘത്തെയാണ് കിരീടം നിലനിർത്താൻ അണിനിരത്തുന്നത്. ജപ്പാന് 773 അംഗസംഘമാണ്. കൊറിയക്ക് 867. കായികവേദിയിൽ ഇന്ത്യ ഒരിക്കലും ഇവർക്ക് എതിരാളിയല്ല. ആദ്യ പത്തിൽ ഉൾപ്പെടുന്നുവെന്നുമാത്രം. ചൈന 18 ഗെയിംസിലായി 1473 സ്വർണമടക്കം സ്വന്തമാക്കിയത് 3187 മെഡൽ. ജപ്പാന് 1032 സ്വർണത്തോടെ 3054 മെഡലുണ്ട്. ഇന്ത്യക്ക് 155 സ്വർണവും 201 വെള്ളിയും 316 വെങ്കലവുമടക്കം 672 മെഡൽ.
ജക്കാർത്തയിൽ 2018ൽ നടന്ന അവസാന ഗെയിംസിൽ ചൈന നേടിയത് 155 സ്വർണമാണ്. 201 വെള്ളിയും 316 വെങ്കലവുമടക്കം 672 മെഡൽ. രണ്ടാമതെത്തിയ ജപ്പാന് 75 സ്വർണമേയുള്ളൂ. ആകെ 205 മെഡൽ. ദക്ഷിണകൊറിയ, ഇന്തോനേഷ്യ, ഉസ്‌ബെകിസ്ഥാൻ, ഇറാൻ, ചൈനീസ് തായ്‌പേയ് എന്നിവയ്‌ക്ക് പിറകിൽ ഇന്ത്യ എട്ടാംസ്ഥാനത്താണ്.
ഇത്തവണയും ചൈനയെ മറികടക്കൽ എതിരാളികൾക്ക് എളുപ്പമല്ല. രണ്ടുവർഷംമുമ്പ് ടോക്യോയിൽ നടന്ന ഒളിമ്പിക്‌സിൽ അമേരിക്കയെ വെല്ലുവിളിച്ച് ചൈന രണ്ടാമതായിരുന്നു. അമേരിക്ക 39 സ്വർണം നേടിയപ്പോൾ ചൈനയ്‌ക്ക് ഒറ്റ സ്വർണം കുറവ്. ഇത്തവണ സ്വന്തം തട്ടകത്തിൽ സമ്പൂർണാധിപത്യമാണ് ചൈന ലക്ഷ്യമിടുന്നത്.
ആതിഥേയരായപ്പോഴെല്ലാം എതിരാളികളെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് ചൈന കാഴ്‌ചവച്ചത്. 1990ൽ ബീജിങ്ങിൽ 183 സ്വർണവും 2010ൽ ഗാങ്ചൗവിൽ 199 സ്വർണവും കരസ്ഥമാക്കി. ഗാങ്ചൗവിൽ 416 മെഡലാണ് ചൈനീസ് സംഘം വാരിയത്. ഇത്തവണ സ്വർണവേട്ട 200 കടക്കുമോയെന്നാണ് ആകാംക്ഷ. ഷൂട്ടിങ്ങിലാണ് ഇത്തവണയും ശ്രദ്ധ. 33 സ്വർണമാണ് വെടിവച്ചിടാനുള്ളത്. 18 ഗെയിംസിലായി ചൈനീസ് ഷൂട്ടർമാർ 205 സ്വർണമാണ് കൊണ്ടുപോയത്. അത്‌ലറ്റിക്‌സിൽ 48, നീന്തലിൽ 41 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഇനങ്ങളിലെ നേടാനുള്ള സ്വർണക്കണക്ക്. ഇത് രണ്ടും ചൈനയ്‌ക്ക് പ്രിയപ്പെട്ട ഇനങ്ങളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..