ആദ്യ പകുതിയിൽ ഗോൾവലയ്‌ക്ക് മുമ്പിൽ കോട്ടകെട്ടിയ വോയ്‌ച്ചെക് സ്‌റ്റെസ്‌നിയ്‌ക്കും അർജന്റീനയെ തടുക്കാനായില്ല. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സി ഗ്രൂപ്പ് ചാമ്പ്യൻമാരായി അർജന്റീന ലോകകപ്പ് പ്രീക്വാർട്ടറിലെത്തി. അലെക്‌സിസ് മക് അല്ലിസ്റ്ററും ജൂലിയൻ അൽവാരസുമാണ് സ്‌കോർ ചെയ്‌തത്. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ടും അവസാന പതിനാറിലെത്തി. ആദ്യ പകുതിയിൽ ലയണൽ മെസിയുടെ പെനൽറ്റി സ്‌റ്റെസ്‌നി രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരു മത്സരത്തിൽ മെക്‌സിക്കോ 2–1ന് സൗദി അറേബ്യയെ പരാജയപ്പെടുത്തി. പോളണ്ടിനൊപ്പം നാല് പോയിന്റ് പങ്കിട്ടെങ്കിലും മെക്‌സികോ പുറത്തായി.
ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ഡെൻമാർക്ക് പുറത്തായി. ചാമ്പ്യൻമാരായ ഫ്രാൻസിനെ ടുണീഷ്യ അട്ടിമറിച്ചു (1-–0). എങ്കിലും ആറ് പോയിന്റോടെ ഒന്നാമതായി. ഓസ്‌ട്രേലിയക്കും ഇതേ പോയിന്റാണുള്ളത്. ഗോൾ ശരാശരിയിലാണ് ഫ്രഞ്ചുകാരുടെ ഒന്നാംസ്ഥാനം. ഓസ്‌ട്രേലിയക്കായി രണ്ടാംപകുതിയിൽ മാത്യു ലെക്കിയാണ് ഗോൾ നേടിയത്. വഹ്‌ബി ഖസ്‌റിയാണ് ടുണീഷ്യയുടെ വിജയഗോൾ നേടിയത്. തുടർന്ന് എംബാപ്പെയും ഗ്രീസ്‌മാനും കളത്തിലിറങ്ങിയെങ്കിലും ടുണീഷ്യ ചെറുത്തുനിന്നു. പരിക്കുസമയത്ത് ഗ്രീസ്‌മാൻ വലകുലുക്കിയെങ്കിലും വീഡിയോ പരിശോധനയിൽ ഗോൾ അനുവദിച്ചില്ല.
പ്രീക്വാർട്ടറിൽ അർജന്റീന ശനിയാഴ്‌ച ഓസ്‌ട്രേലിയയെ നേരിടും. ഫ്രാൻസിന് ഞായറാഴ്ച പോളണ്ടാണ് എതിരാളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..