ദൗവാല
തുടർജയങ്ങളുടെ വമ്പുമായെത്തിയ ചാമ്പ്യൻമാരായ അൾജീരിയക്ക് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിൽ ആദ്യറൗണ്ടിൽ മടക്കം. ഐവറികോസ്റ്റിനോട് 1–-3ന് തോറ്റതോടെയാണ് പതനം പൂർത്തിയായത്. ഗ്രൂപ്പ് ഇയിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്ന് കളിയിൽ രണ്ട് തോൽവിയും ഒരു സമനിലയും. ഒറ്റ പോയിന്റ് മാത്രം.
ഐവറികോസ്റ്റും ഇക്വടോറിയൽ ഗിനിയുമാണ് ഗ്രൂപ്പിൽനിന്ന് പ്രീ ക്വാർട്ടറിലേക്ക് കടന്നത്. നൈജീരിയ, കാമറൂൺ, ഈജിപ്‌ത്, സെനഗൽ തുടങ്ങി മുൻനിര ടീമുകളെല്ലാം അവസാന പതിനാറിൽ ഇടംപിടിച്ചു. അൾജീരിയക്കൊപ്പം ഘാനയാണ് ഗ്രൂപ്പുഘട്ടത്തിൽ പുറത്തായ മറ്റൊരു പ്രധാന സംഘം.
അവസാന 34 കളിയിലും തോൽവിയറിയാതെയായിരുന്നു അൾജീരിയ ടൂർണമെന്റിനെത്തിയത്. കഴിഞ്ഞമാസം നടന്ന അറബ് കപ്പും സ്വന്തമാക്കി. ആദ്യ കളിയിൽ സിയെറ ലിയോണെയോട് സമനില. പിന്നീട് രണ്ട് തോൽവികൾ. റിയാദ് മഹ്‌റെസും കൂട്ടരും കണ്ണീരോടെ കളംവിട്ടു. ഫ്രാങ്കെ കെസി, ഇബ്രാഹിം സംഗാരെ, നിക്കോളാസ് പെപെ എന്നിവർ ഐവറികോസ്റ്റിനായി ഗോളടിച്ചു. സോഫിയാൻ ബെൻഡെബ്‌കയാണ് അൾജീരിയയുടെ ആശ്വാസഗോൾ നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..