ചാമ്പ്യൻ ടീമിന്റെ ഭാഗമായി മാൽദീനി കുടുംബത്തിലെ മൂന്നാം തലമുറ താരമായ ഡാനിയേലും
റോം
ഇറ്റലിയിൽ എസി മിലാൻ പ്രതാപം വീണ്ടെടുത്തു. 11 വർഷങ്ങൾക്കുശേഷം ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ് കിരീടം ചൂടി. ആകെ ശേഖരം 19 എണ്ണമായി. ലീഗിലെ അവസാന കളിയിൽ സസുവോളയെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് മിലാന്റെ കിരീടധാരണം. 38 കളിയിൽ 86 പോയിന്റ്. നഗരവൈരികളായ ഇന്റർ മിലാന് 84. നാപോളിയും യുവന്റസുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.
സീസണിൽ തുടക്കംമുതൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു സ്‌റ്റെഫാനോ പിയോളി പരിശീലിപ്പിക്കുന്ന മിലാന്റേത്. 38ൽ ഇരുപത്താറും ജയിച്ചു. നാലെണ്ണം മാത്രമാണ് തോറ്റത്. എട്ട് സമനിലയും. പ്രതിരോധമായിരുന്നു കരുത്ത്. വഴങ്ങിയത് 31 ഗോൾ. 69 എണ്ണമടിച്ചു. 2011ൽ അവസാനമായി ചാമ്പ്യൻമാരായപ്പോൾ ടീമിലുണ്ടായിരുന്ന മുന്നേറ്റക്കാരൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇത്തവണയും മിലാൻ നിരയിലുണ്ടായി.
കിരീടവിജയത്തോടെ മധ്യനിരക്കാരൻ ഡാനിയേൽ മൽദീനി അപൂർവനേട്ടം സ്വന്തമാക്കി. മൽദീനി കുടുംബത്തിലെ മൂന്നാംതലമുറയാണ് മിലാനായി കിരീടമുയർത്തുന്നത്. ഡാനിയേലിന്റെ അച്ഛൻ പവ്‌ലോ മൽദീനി ഏഴുതവണയും മുത്തച്ഛൻ സെസാർ മൽദീനി നാലുവട്ടവും മിലാനൊപ്പം ഇറ്റാലിയൻ ചാമ്പ്യൻഷിപ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..