19 April Friday

ഗള്‍ഫ് യാത്രക്കാര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണം--ഖത്തര്‍ സംസ്‌കൃതി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

ദോഹ  >  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രാക്കായി പുതുതായി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണെന്നും അവ പുനപരിശോധിക്കണമെന്നും ഖത്തര്‍ സംസ്‌കൃതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഗള്‍ഫ് ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ അവര്‍ പുറപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് യാത്രക്ക് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പുറമെ ഇന്ത്യയില്‍ എത്തിച്ചേരുന്ന വിമാനത്താവളങ്ങളില്‍ സ്വന്തം ചിലവില്‍ വീണ്ടും ടെസ്റ്റ് നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഇത് നിലവില്‍ വന്നു. വിദേശങ്ങളില്‍ വന്‍ തുക മുടക്കി എടുക്കുന്ന കോവിഡ് ടെസ്റ്റിന് പുറമെ, നാട്ടിലെ ടെസ്റ്റ് ചിലവ് കൂടെ വഹിക്കേണ്ടി വരുന്നത് സാധാരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.

കൂടാതെ, ഈ മാര്‍ഗനിര്‍ദേശത്തില്‍ കോവിഡ് വാക്‌സിന്‍ എടുത്തവരുടെ കാര്യത്തില്‍ കോവിഡ് ടെസ്റ്റ്, പതിനാല് ദിവസത്തെ ക്വാറന്റയിന്‍ എന്നിവയില്‍ ഇളവ് അനുവദിക്കുന്നില്ല. ഇത്തരം യാത്രാക്കാരുടെ കാര്യത്തില്‍ കോവിഡ് ടെസ്റ്റ്, ക്വാറന്റയിന്‍ എന്നീ കാര്യങ്ങളില്‍ ഇളവ് അത്യന്താപേക്ഷിതമാണ്. മിക്കരാജ്യങ്ങളും ഇളവ് നല്‍കുന്നുണ്ട്. പതിനാല് ദിവസത്തില്‍ കുറഞ്ഞ കാലയളവില്‍ മാത്രം രാജ്യത്ത് നില്‍ക്കുന്നവരുടെ കാര്യത്തിലും ക്വാറന്റയിന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിട്ടില്ല. ഇത്തരം ആളുകളുടെ കാര്യത്തില്‍ ഇളവ് ലഭിക്കുന്നില്ലെങ്കില്‍ അവരുടെ യാത്രകൊണ്ട് ഉപയോഗം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാക്കുക.

അതോടൊപ്പം, കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് വെബ് സൈറ്റ് വഴി മുന്‍ കൂട്ടി അപേക്ഷിക്കണമെന്നും അധികാരികള്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അടിയന്തര യാത്ര ആവശ്യമായി വരുന്ന പ്രവാസികള്‍ക്ക് ഈ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കും. അടിയന്തിരമായി ഈ വ്യവസ്ഥ പിന്‍വലിക്കുകയോ ലഘൂകരിക്കുകയോ ചെയ്യണം. ഇന്ത്യയിലേക്ക് നിത്യവും ധാരാളം പേര്‍ ബന്ധുക്കളുടെ മരണാനാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്. അടിയന്തിരമായി തീരുമാനം എടുക്കാന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് വെബ് സൈറ്റ് മാത്രമെന്നത് തികച്ചും അപര്യാപ്തമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top