റിയാദ്> സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കി 'വ്യക്തിഗത സന്ദര്‍ശന' വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സൗദി വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. പേഴ്സണല്‍ വിസിറ്റ് വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ ഹാജരാകാനും സാധിക്കും.
https://visa.mofa.gov.sa. എന്ന വിസ പ്ലാറ്റ്ഫോം വെബ്സൈറ്റിലെ എളുപ്പവും സൗകര്യപ്രദവുമായ ഇലക്ട്രോണിക് ഘട്ടങ്ങളിലൂടെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടതെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്ഫോം വഴിയാണ് പേഴ്സണല്‍ വിസിറ്റ് വിസക്ക് സൗദി പൗരന്മാര്‍ അപേക്ഷ നല്‍കേണ്ടത്. സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും സത്യവാങ്മൂലം അംഗീകരിച്ചും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിസകള്‍ അനുവദിക്കും.
ഇതിനു ശേഷം സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കപ്പെടുന്നവര്‍ എന്‍ട്രി വിസാ അപേക്ഷ പൂരിപ്പിച്ച് വിസാ പ്ലാറ്റ്ഫോം വഴി ഫീസുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിരക്കും അടച്ച് അപേക്ഷയും പാസ്പോര്‍ട്ടും തങ്ങളുടെ രാജ്യങ്ങളിലെ സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കുകയാണ് വേണ്ടത്. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്ത ശേഷം രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി സന്ദര്‍ശകര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
വിസ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ച് ''എന്‍ക്വയറി'' ഐക്കണ്‍ തിരഞ്ഞെടുത്ത് ആവശ്യമായ ഡാറ്റ പൂരിപ്പിച്ച് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ അവലോകനം ചെയ്യുന്നതിന് ''എന്ക്വയറി'' എന്നതില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ സമര്‍പ്പിച്ച അപേക്ഷകളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കിംഗ്ഡം വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വിദേശ പൗരന്മാരുടെ സന്ദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 'വ്യക്തിഗത സന്ദര്‍ശന' വിസ പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..