26 April Friday

പുസ്തകങ്ങളെ പോലെ സംഗീതവും വൈവിധ്യങ്ങളെ യോജിപ്പിക്കുന്നു: ഉഷ ഉതുപ്പ്

കെ എൽ ഗോപിUpdated: Monday Nov 14, 2022

ഷാര്‍ജ> പുസ്തകങ്ങളെ പോലെ സംഗീതവും വൈവിധ്യങ്ങളെ യോജിപ്പിക്കുന്നു. സംഗീതത്തിനും ഭാഷകള്‍ക്കും അതിര്‍വരമ്പുകളില്ല. പ്രാദേശിക ഭാഷകളില്‍ പാടുമ്പോളാണ് ആസ്വാദകര്‍ക്ക് കൂടുതല്‍ ആനന്ദം ഉണ്ടാകുന്നത്. ഇതാണ് കൂടുതല്‍ ഭാഷകളില്‍ പാടാനുള്ള കാരണം. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അവർ.  

കൂടുതല്‍ ഭാഷകള്‍ പഠിക്കുന്നതിലും അതിലൂടെ പാടുന്നതിലും കൂടുതല്‍ സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ട്. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് തന്റെ ജീവിതമെന്ന് ചോദ്യത്തിന് മറുപടിയായി ഉഷാ ഉതുപ്പ് പറഞ്ഞു. എല്ലാ മതങ്ങളുടെ ആഘോഷങ്ങളിലും പങ്കാളിയാവാറുണ്ട്. മതങ്ങളുടെ പേരില്‍ ലോകത്ത് നടക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നതായും ഉഷാ ഉതുപ്പ് പറഞ്ഞു. പാട്ടുകൾ പാടി സദസ്സിനെ ഇളക്കി മറിച്ചാണ് ഉഷാഉതുപ്പ് പ്രേക്ഷകരുമായി സംവദിച്ചത്. സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് അവർ പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ സുന്ദരമാക്കി മാറ്റണം. പ്രതികൂല ചിന്തകളെ മാറ്റിവെച്ച് നിത്യജീവിതത്തില്‍ പോസിറ്റീവായി ചിന്തകളെ ഉണര്‍ത്തമെന്നും ഉഷാഉതുപ്പ് പറഞ്ഞു.

ജീവിതം എല്ലായ്‌പ്പോഴും സുഖകരമായിരിക്കണമെന്നില്ല. എന്നാല്‍ ഓരോ പുഞ്ചിരിയും നമ്മുടെ ഉള്ളില്‍ നന്മയുടെ പ്രകാശമായി മാറണം. തൊഴില്‍പരവും വ്യക്തിപരവുമായ ജീവിതത്തെ വേര്‍തിരിച്ചു കാണാന്‍ കഴിയണം. രണ്ടിനും അതിന്റേതായ തലവും, ആത്മാവുമുണ്ട്. കുടുംബ ജീവിതത്തില്‍ സംഗീതം കലര്‍ത്താറില്ല. ആര്‍ത്തിരമ്പുന്ന കാണികള്‍ക്കിടയില്‍ നിന്നും കുടുംബത്തിലെത്തുമ്പോള്‍ വീട്ടമ്മയായി മാറുന്നു. വീട്ടിലെ ജോലികള്‍ ചെയ്ത് കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക. പുതിയ തലമുറയിലെ സ്ത്രീസമൂഹത്തോട് പറയാനുള്ളത് ജോലിയും കുടുംബവും കൂട്ടികലര്‍ത്താതെ ആനന്ദകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ പരിശീലിക്കണമെന്നാണ്. ചെയ്യുന്ന ജോലി എന്തുതന്നെയായാലും പരമാവധി സത്യസന്ധത പാലിക്കണം. വീട്ടിലായാലും ജോലി സ്ഥലത്തായാലും അത് നിലനിര്‍ത്താന്‍ ശ്രമിക്കണം. വീട്ടുജോലികള്‍ താന്‍ തന്നെയാണ് ചെയ്യാറുള്ളതെന്നും ഉഷാ ഉതുപ്പ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top