മനാമ > എല്ലാ വൈദഗ്‌ദ്യമുള്ള ജീവനക്കാര്‍ക്കും ഫ്രീലാന്‍സ് ജോലി അനുവദിക്കുന്നതിനായി യുഎഇ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ആവിഷ്‌കരിക്കുന്നുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ളവര്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്നതായിരിക്കും ഇത്.
എല്ലാ തലത്തിലുള്ള വൈദഗ്ധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര ജോലി നയം അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി അബ്‌ദുള്‍ റഹ്‌മാന്‍ ബിന്‍ അബ്ദുള്‍മാനന്‍ അല്‍ അവാര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഈ വര്‍ഷം സെപ്തംബറോടെ പദ്ധതി പ്രാബല്യത്തില്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി രാജ്യത്ത് കഴിയുന്നവരും ബന്ധപ്പെട്ട മന്ത്രാലയത്തില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ പ്രവാസികള്‍ക്ക് ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. ഇത് ഫ്രീലാന്‍സ് ജോലിയെയും വിദൂര ജോലിയെയും ശക്തിപ്പെടുത്തും. നിലവില്‍, സ്വകാര്യ മേഖലയിലെ ഒരു ജീവനക്കാരന് അതത് കമ്പനികളുടെ തൊഴില്‍ ആവശ്യകതകള്‍ അനുസരിച്ച് ഒരു തൊഴിലുടമയുമായോ ഒന്നിലധികം തൊഴിലുടമകളുമായോ തൊഴില്‍ കരാര്‍ ആവശ്യമാണ്. എന്നാല്‍, ഫ്‌ളെക്‌സിയില്‍ അതിന്റെ ആവശ്യം ഉണ്ടാകില്ല.
ആവശ്യമുളളപ്പോഴും സ്വീകാര്യമാകുമ്പോഴും മാത്രം തൊഴിലാളി ചെയ്യുന്ന താല്‍ക്കാലിക ജോലിയാണിത്. ഒന്നില്‍ കൂടുതല്‍ തൊഴിലുടമക്ക് വേണ്ടി നിയമ പ്രകാരം തന്നെ ജോലി ചെയ്യാം. അതുപോലെ തൊഴിലുടമക്ക് തൊഴിലാളിയുടെ വൈദഗ്ധ്യത്തെ ആശ്രയിച്ചാല്‍ മതി. ആവശ്യമുളളപ്പോള്‍ മാത്രം ജീവനക്കാരനെ നിയോഗിച്ചാല്‍ മതി. ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റും റിമോട്ട് ജോലിയും തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. യുഎഇ തൊഴില്‍ വിപണിയിലെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..