മനാമ > ബിജെപി വക്താവിന്റെ പ്രവാചക നിന്ദാ പരാമര്‍ശത്തെ യുഎഇ അപലപിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും തള്ളുകയും ചെയ്യുന്നതായി യുഎഇ പ്രസ്താവനയില്‍ വ്യക്തമാക്കി.
ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യുഎഇ തള്ളുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമില്‍ നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
മതചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും അവ ലംഘിക്കരുതെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി. സഹിഷ്ണുതയുടെയും മാനുഷിക സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള അന്യോന്യമുള്ള അന്താരാഷ്ട്ര ഉത്തരവാദിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു. വിവിധ മതങ്ങളുടെ അനുയായികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും പ്രവണതകള്‍ തടയേണ്ടതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി വക്താവ് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരെ അറബ് ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും പ്രസ്താവനക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..