ഷാർജ > കുട്ടികൾക്ക് വേണ്ടി എഴുതുന്നത് ഉത്തരവാദിത്വത്തോടു കൂടിയായിരിക്കണമെന്ന് എഴുത്തുകാരിയും പത്മവിഭൂഷൻ ജേതാവുമായ സുധാമൂർത്തി. ഷാർജ വായനോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിൽ 29 ഉം കന്നഡയിൽ 15 ഉം ആയി 44 പുസ്‌തകങ്ങളുടെ രചയിതാവാണ് സുധാ മൂര്‍ത്തി.
പ്രസിദ്ധീകരിച്ച കൃതികളിൽ ഏറ്റവും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അമ്മയോട് അവളുടെ കുട്ടികളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത് പോലെ ബുദ്ധിമുട്ടായ കാര്യമാണ് അതെന്നും എന്റെ പുസ്‌തകങ്ങൾ എന്റെ കുട്ടികളാണ് എന്നുമാണ് സുധാമൂർത്തി പ്രതികരിച്ചത്. ' ഓരോരുത്തരും അവരവരുടെ ഹോബികൾ വളർത്തിയെടുക്കുവാൻ ശ്രമിക്കണം. പഠനത്തെ ബാധിക്കാൻ അനുവദിക്കാതെ ആത്മാർത്ഥമായി പിന്തുടരുന്ന ഹോബികൾ പഠനത്തെ സഹായിക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം ഒരു മികച്ച വ്യക്തിയാകാനുള്ള അടിത്തറ അത് ഉണ്ടാക്കുകയും ചെയ്യും'- സുധാ മൂര്‍ത്തി പറഞ്ഞു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലിംഗസമത്വം സാധ്യമാകൂ എന്നും അവർ അഭിപ്രായപ്പെട്ടു. 'സ്ത്രീകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികൾ ആയിരിക്കണം. സമൂഹത്തിൽ തുല്യത സൃഷ്‌ടിക്കാൻ ഇത് അനിവാര്യമാണ്. കുട്ടികൾക്കുവേണ്ടി പുസ്‌തകം എഴുതുന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. രചനകളെ കൃത്യമായി വിലയിരുത്തി അഭിപ്രായം പറയുന്നത് കുട്ടികളാണ്. നാളത്തെ സമൂഹത്തെ വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്വം മനസിൽ സൂക്ഷിച്ചു കൊണ്ടായിരിക്കണം കുട്ടികൾക്കുവേണ്ടിയുള്ള രചനകൾ നിർവഹിക്കേണ്ടത്'- സുധാ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..