29 March Friday

യു കെ സര്‍ക്കാരിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തന പാളിച്ചയില്‍ അമര്‍ഷം പ്രകടിപ്പിച്ചു 'സമീക്ഷ -യു കെ '

ബിജു ഗോപിനാഥ്Updated: Wednesday Mar 18, 2020

 ലണ്ടണ്‍>  36  പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ സമീപനമാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്ന് സമീക്ഷ യുകെ. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ഐസൊലേഷനില്‍ പോകണം എന്നും മെഡിക്കല്‍ സംവിധാനങ്ങളെ ആശ്രയിക്കരുത് എന്നുമുള്ള വിചിത്രമായ നിലപാടാണ് ബോറിസ് ജോണ്‍സന്‍ നേതൃത്വം നല്‍കുന്ന യുകെയിലെ സര്‍ക്കാരിനുള്ളത്.

 വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന അസുഖബാധിതരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടുകളില്‍ യാതൊരുവിധ പരിശോധനകളും നടത്തുന്നില്ല.ആയിരങ്ങള്‍ കൂടുന്ന ഫുട്‌ബോള്‍ മത്സരങ്ങളും നൈറ്റ് ക്ലബ് കൂടിച്ചേരലുകളും ഇപ്പോഴും നിര്‍ബാധം തുടരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടിനെ നേരിടാന്‍ ജനങ്ങള്‍ സന്നദ്ധരാവണമെന്ന് സര്‍ക്കാര്‍ തന്നെ അറിയിച്ച സാഹചര്യത്തില്‍, ബ്രിട്ടനിലെ പൊതുസമൂഹവും രണ്ടു ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹവും കടുത്ത ആശങ്കയിലാണ്.


രോഗമുള്ളവരെയും അവരുമായി ഇടപഴകുന്നവരെയും കൊലയ്ക്കുകൊടുക്കുന്ന ക്രൂരമായ നിലപാടാണ് ഇതെന്നും ലാഘവബുദ്ധി കൈവെടിഞ്ഞു ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും അടിന്തിരമായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

രാജ്യതിര്‍ത്തി കടന്നുവരുന്ന ജനങ്ങളെ മോണിറ്റര്‍ ചെയ്യാനും കൊറോണ വൈറസ് പരിശോധന സംവിധാനം ഏവര്‍ക്കും എത്തിക്കാനും അടിയന്തരമായി സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും സമീക്ഷ യു കെ അഭ്യര്‍ത്ഥിച്ചു
സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഇല്ലെങ്കില്‍ സമാനമനസ്‌കരായ സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്കു രൂപം നല്‍കുമെന്നും സമീക്ഷ  വ്യക്തമാക്കി.


കൊറോണ വൈറസ് രോഗം പടരാതിരിക്കുവാന്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ വേണമെങ്കില്‍ 24ഓളം ബ്രാഞ്ചുകളിലായി യു കെ യുടെ വിവിധ മേഖലകളിലുള്ള സമീക്ഷ നേതൃത്വത്തെയും പ്രവര്‍ത്തകരെയും അറിയിക്കണമെന്നും സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു.

കൂടുതല്‍ ശ്രദ്ധയോടെ, കൂടുതല്‍ കരുതലോടെ  കൊറോണ മഹാമാരിയെ നേരിടാന്‍ ലോകത്തിലെ മനുഷ്യരാശിക്ക് കഴിയുമെന്നും സമീക്ഷ പ്രത്യാശ പ്രകടിപ്പിച്ചു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top