25 April Thursday

സാങ്കേതിക യുഗത്തിൽ നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമുണ്ടായി: ടി ഡി രാമകൃഷ്ണൻ

കെ എൽ ഗോപിUpdated: Sunday Nov 13, 2022

ഷാർജ> മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളർന്നിരിക്കുന്നതായി എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ. പുതിയ സാങ്കേതിക വളർച്ചയുടെ കാലത്ത് നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ നോവലെഴുത്തിൽ ധീരമായ കാൽവെപ്പുണ്ടായിരിക്കുന്നു. ഇപ്പോൾ അഖിലേന്ത്യാ തലത്തിൽ മലയാള നോവൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ ജെസിബി പുരസ്‌കാരം വരുമ്പോഴും മലയാളം അതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മലയാള നോവലുകൾ വായിക്കാൻ മറ്റു ഭാഷയിലുള്ള വായനക്കാർ കാത്തിരിക്കുന്ന കാലം വരണമെന്ന് ആഗ്രഹിക്കുന്നതായും അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

ഷാർജ പുസ്തകോത്സവം പോലുള്ള വേദികൾ എഴുത്തിനും ആശയങ്ങൾക്കും പരസ്പരം കൈമാറ്റത്തിനുള്ള വേദികളായി മാറുന്നുണ്ട്. ഇത്തരം വേദികൾ മലയാള സാഹിത്യത്തിന്റെ വളർച്ചക്ക് ഗുണം ചെയ്യും. മലയാള നോവൽ സാഹിത്യത്തിന് മരണമണി കുറിച്ച കാലം അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോൾ ടെക്‌നോളജിയുടെ സാധ്യത എഴുത്തിന് കരുത്തായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തെ പോസിറ്റീവായി കാണുകയും ക്രിയാത്മകമായി വിലയിരുത്തുകയുമാണ് വേണ്ടത്. 90 കളിൽ വിവരസാങ്കേതിക വളർന്നതോടെ എഴുത്തിനും വായനക്കും പ്രസക്തിയില്ലെന്നും മരണമണി മുഴങ്ങിയതായും പറഞ്ഞിരുന്നു. പക്ഷെ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ വലിയ മാറ്റമാണുണ്ടായത്. പുതിയ തലമുറയിലെ എഴുത്തുകാർക്ക് ശക്തമായ നോവലെഴുതാനുള്ള ധിഷണാപരമായ കരുത്തില്ലെന്ന് നിരൂപകർ ആക്ഷേപിച്ചിരുന്നു. ഇനി ആത്മചരിത സാഹിത്യത്തിന്റെയും വ്യക്തിത്വ വികസന ഗൈഡുകളുടെയും കാലമായിരിക്കും.

എന്നാൽ നോവൽ സാഹിത്യം ഇതെല്ലാം മറികടന്നു. പുതിയ എഴുത്തുകാർ ധൈര്യപൂർവ്വം നോവലെഴുത്തിലേക്ക് വന്നു. ആടുജീവിതം പോലുള്ളവ എഴുത്തിലും വായനയിലും പുതുമകൾ സൃഷ്ടിച്ചു. സുഭാഷ് ചന്ദ്രൻ, മീര, ഇ സന്തോഷ്‌കുമാർ, ജയന്തൻ, ഹരീഷ് തുടങ്ങി നിരവധി പേർ നോവലെഴുത്തിൽ സജീവമായി. ടി പി രാജീവന്റെ പാലേരി മാണിക്യം നോവലെഴുത്തിൽ മാറ്റം കൊണ്ടുവന്ന കൃതിയാണ്. മലയാള നോവൽ മലയാളമല്ലാതാവുന്നു എന്ന വിമർശനവുമുണ്ടായി. മലയാളി ജീവിക്കുന്ന സ്ഥലത്തേക്ക് മലയാള നോവൽ പോവുന്നതിനെ പോസിറ്റീവായി കാണണം. മലയാള നോവലിനെ ഒരു ഗ്ലോബൽ പശ്ചാത്തലത്തിൽ വിലയിരുത്തേണ്ട കാലമാണെന്നും ടി ഡി രാമകൃഷ്ണൻ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ നോവൽ 'പച്ച മഞ്ഞ ചുവപ്പ്' റെയിൽവെ സർവീസ് കാല അനുഭവം പശ്ചാത്തലമാക്കി എഴുതിയതാണ്. റെയിൽവെ ജീവിതം ഒട്ടേറെ അനുഭവങ്ങൾക്കും എഴുത്തിനെ പ്രചോദിപ്പിക്കാനും സഹായകമായിട്ടുണ്ടെങ്കിലും അതിനെ പശ്ചാത്തലമാക്കി ഇതുവരെ എഴുതിയിരുന്നില്ല. ഇന്ത്യാ രാജ്യത്തിന്റെ പരിഛേദമായ റെയിൽവെയുടെ അകത്തളങ്ങളിലെ കാര്യങ്ങൾ പലപ്പോഴും എഴുത്തിലൂടെയോ മറ്റോ പുറം ലോകമറിയാറില്ല. അധികാരത്തിന്റെ ഭീകരമായ പ്രയോഗമാണ് ഈ വലിയ സ്ഥാപനത്തിൽ നടക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നോവൽ തയ്യാറാക്കിയിരിക്കുന്നത്.

1995-മെയ് മാസത്തിൽ സേലത്തിനടുത്ത് നടന്ന തീവണ്ടിയപകടമാണ് പശ്ചാത്തലം. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഈ അപകടത്തെക്കുറിച്ച് അന്വേഷിച്ച് പോകുന്നതാണ് കഥ. സാധാരണയായി സംഭവിക്കാത്ത രീതിയിൽ രണ്ട് വണ്ടികൾ നേർക്ക്‌നേരെ കൂട്ടിയിടിക്കുകയായിരുന്നു. നിരവധി പേർ മരിച്ചു. ഇതിന് ഉത്തരവാദിയായി അന്ന് ഡാനിഷ്‌പേട്ട് സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ കുറ്റക്കാരനെന്ന് കണ്ടെത്തി റെയിൽവെ പിരിച്ചുവിട്ടു. പിന്നീട് അയാൾ ആത്മഹത്യ ചെയ്തു. ഇതുവരെയുള്ള കാര്യങ്ങൾ ശരിയായ സംഭവങ്ങളും പിന്നീട് നോവലിൽ ഫിക്ഷനുമാണ്. സ്റ്റേഷൻ മാസ്റ്ററുടെ ആത്മഹത്യയോടെയാണ് നോവൽ തുടങ്ങുന്നത്. അപകടത്തിൽ മരിച്ച രണ്ട് പേരുടെ മക്കളിൽ ഒരാൾ റെയിൽവെ ഉദ്യോഗസ്ഥനും മറ്റൊരാൾ മാധ്യമപ്രവർത്തകയുമായി മാറുന്നു. അവർ ഈ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതും റെയിൽവെയുടെ അകത്തളങ്ങളിൽ നടക്കുന്ന സങ്കീർണമായ പ്രശ്‌നങ്ങളെ പുറത്തുകൊണ്ടുവരുന്നതുമാണ് പ്രമേയം. തന്റെ മറ്റു നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി വ്യക്തിപരമായ ചില അനുഭവങ്ങൾ ഇതിലുണ്ട്. ഇക്കാരണത്താൽ നിരവധി മാനസിക സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതികരണങ്ങൾക്ക് പുറമെ എതിർപ്പുകൾ ധാരാളമുണ്ടായി. ഈ നോവൽ മാതൃഭൂമിയിൽ വന്നപ്പോൾ മികച്ച പ്രതികരണങ്ങൾക്ക് പുറമെ നിർത്തണമെന്ന് വരെ ചിലർ ആവശ്യപ്പെടുകയുണ്ടായെന്നും ടി.ഡി രാമകൃഷ്ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top