ഷാര്‍ജ> ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 'ദി വേള്‍ഡ് റീഡ്‌സ് ഫ്രം ഷാര്‍ജ' എന്ന പ്രമേയം ആസ്പദമാക്കി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 39-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകോത്സവത്തിനു നവംബര്‍ 14ന് തിരശ്ശീല വീഴും. മേളയില്‍ 73 രാജ്യങ്ങളില്‍ നിന്നുള്ള 1,024 പ്രസാധകരുടെ ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും, പ്രതിരോധ നടപടികളും സ്വീകരിച്ചുകൊണ്ടാണ് ഇത്തവണ പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനം അനുവദിച്ചത്. സന്ദര്‍ശകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യല്‍, ഒരാള്‍ക്ക് മേളയില്‍ ചിലവഴിക്കാനുള്ള സമയം മൂന്നു മണിക്കൂറായി നിജപ്പെടുത്തല്‍, ഒരേ സമയം അയ്യായിരം പേര്‍ക്കു മാത്രമായി പുസ്തക നഗരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കല്‍, സന്ദര്‍ശനകരെ നിരീക്ഷിക്കുന്നതിനായി നിറമുള്ള വളകള്‍ വിതരണം ചെയ്യല്‍, മേള നടക്കുന്ന ഹാളുകളും പ്രസാധക സ്റ്റാളുകളും ദിവസവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യല്‍ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇത്തവണ മേള നടത്തിയത്.
യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജയുടെ ഭരണാധികാരിയുമായ എച്ച്.എച്ച്. ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചു നടക്കുന്ന പുസ്തകമേള ശ്രദ്ധേയമായി. 19 രാജ്യങ്ങളില്‍ നിന്നുള്ള 60 പ്രശസ്ത എഴുത്തുകാര്‍, പണ്ഡിതന്മാര്‍, കവികള്‍, രാഷ്ട്രീയക്കാര്‍, കലാകാരന്മാര്‍ തുടങ്ങിയവരുമായുള്ള 64 ചര്‍ച്ചകള്‍ 'ഷാര്‍ജ റീഡ്‌സ്' വെര്‍ച്വല്‍ പ്‌ളാറ്റ് ഫോമില്‍ അരങ്ങേറി.
പ്രിന്‍സ് ഇ, റോബര്‍ട്ട് കിയോസാക്കി, ലാംഗ് ലീവ്, എലിസബറ്റ ഡാമി, യാന്‍ മാര്‍ട്ടല്‍, നീല്‍ പസ്രിച്ച, യാസര്‍ അകല്‍, രവീന്ദര്‍ സിംഗ്, വാസിനി അല്‍ അറാജ്, അഹമ്മദ് മുറാദ് ലിന ഖൗറി, ലയല മുത്തവ, അഹ്മദ് അല്‍-റിഫായ്, മിഷേല്‍ ഹമദ്, സുല്‍ത്താന്‍ അലമീമി, ഇമാന്‍ അല്‍ യൂസഫ് തുടങ്ങിയവര്‍ വെര്‍ച്യുല്‍ പ്‌ളാറ്റ് ഫോമില്‍ എന്നീ പ്രമുഖര്‍ ഇതിന്റെ ഭാഗമായി പങ്കെടുത്തു.
വിദ്യാര്‍ത്ഥികളും അവരുടെ പ്രിയപ്പെട്ട രചയിതാക്കളും സാംസ്‌കാരിക വ്യക്തികളും തമ്മിലുള്ള വെര്‍ച്വല്‍ മീറ്റിംഗുകളും വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഷാര്‍ജ ബുക്ക് അതോറിറ്റി ഒരുക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..