റിയാദ്> കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നും ഹജ്ജ് നിർവഹിക്കാൻ എത്തുന്ന ഹാജിമാരുടെ ആരോഗ്യ നടപടികളെ സംബന്ധിച്ചുള്ള സർക്കുലർ സൗദി പുറത്തിറക്കി. സിവിൽ ഏവിയേഷൻ (ഗാക) ആണ് നിർദേശങ്ങൾ പുറത്തിറക്കിയത്. യാത്രക്കാർ പാലിക്കേണ്ട ആരോഗ്യ നടപടിക്രമങ്ങളെക്കുറിച്ച്, സ്വകാര്യ ഏവിയേഷൻ ഉൾപ്പെടെ, എല്ലാ എയർലൈനുകൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ നൽകിയിട്ടുണ്ട്. അവ പാലിക്കുന്നതിനുള്ള ഉത്തരവാദിത്തം ഹാജിമാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികൾക്കും ഉണ്ടായിരിക്കും.
യാത്രക്കാരൻ 65 വയസ്സിൽ താഴെയുള്ളയാളാകണം. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയിരിക്കണം. സൗദിയിലേക്ക് പുറപ്പെടുന്ന സമയത്തിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധന ഫലം (പിസിആർ) സമർപ്പിക്കണം.
അതോടൊപ്പം 24 മണിക്കൂറിനുള്ളിൽ അപേക്ഷകർക്ക് ഉംറ വിസ അനുവദിക്കുമെന്നു ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നും വരുന്ന ഉംറ തീർഥാടകർക്ക് ഉംറ വിസയുടെ കാലാവധി ഒരു മാസത്തിൽ നിന്ന് 3 മാസത്തേക്ക് നിയന്ത്രണങ്ങളില്ലാതെ നീട്ടിയതായും മന്ത്രി അൽ-റബീഅ വെളിപ്പെടുത്തി, ഉംറയ്ക്ക് വരുന്ന വ്യക്തിക്ക് നിയന്ത്രണങ്ങളില്ലാതെ സൗദിയുടെ വിവിധ പ്രദേശങ്ങൾക്കിടയിൽ സഞ്ചരിക്കാൻ കഴിയുമെന്നും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..