മനാമ > ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ സൗദി വിദേശകാര്യ മന്ത്രാലയം ഇ - വിസ നടപ്പാക്കി. പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നതിനു പകരമാണ് ക്യു ആര്‍ കോഡുള്ള പേപ്പര്‍ വിസ സംവിധാനമെന്ന് സൗദി വാര്‍ത്താ ഏജന്‍സിയായ എസ്‌പിഎ വ്യാഴാഴ്‌ച അറിയിച്ചു.
ഇ - വിസയില്‍ ക്യുആര്‍ കോഡ് വഴി വിവരങ്ങള്‍ വായിക്കാന്‍ കഴിയും. ഇന്ത്യക്കു പുറമേ, യുഎഇ, ജോര്‍ദാന്‍, ഈജിപ്‌ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ എംബസികളിലാണ് ഇ - വിസ നടപ്പാക്കിയത്. ജോലി, താമസ, സന്ദര്‍ശന വിസ തുടങ്ങിയ വിസ നടപകികള്‍ പരിഷ്‌കരിച്ച് കോണ്‍സുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ പേപ്പര്‍ വിസ സൗദി കോണ്‍സുലേറ്റ് നല്‍കി തുടങ്ങി. വിസ സ്റ്റാമ്പ് ചെയ്യാനായി സമര്‍പ്പിച്ചവര്‍ക്ക് പേപ്പര്‍ വിസയാണ് നല്‍കിയത്. ആരുടെ പാസ്‌പോര്‍ട്ടിലും വിസ സ്റ്റാമ്പ് ചെയ്‌തിട്ടില്ല. തൊഴില്‍ വിസകള്‍ കോണ്‍സുലേറ്റും സന്ദര്‍ശക വിസകള്‍ വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴിയുമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. കൊച്ചിയിലും പുതിയ വിഎഫ്എസ് കേന്ദ്രം തുറന്നിട്ടുണ്ട്.
പുതിയ നടപടികള്‍ രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികാരികള്‍ കണക്കുക്കൂട്ടുന്നത്. സന്ദര്‍ശകരുടെ എണ്ണം ജനുവരിയില്‍ 24 ലക്ഷവും ഫെബ്രുവരിയില്‍ 25 ലക്ഷവുമായി ഉയര്‍ന്നു. ഈ വര്‍ഷം 2.5 കോടി വിനോദ സഞ്ചാരികളെ സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..