മനാമ > സൗദിയില്‍ താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ 66,956 പേരെ നാടുകടത്തും. ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ക്കായി അതത് നയതതന്ത്ര കാര്യാലയങ്ങളെ സമീപിച്ചിരിക്കയാണ് ആഭ്യന്തര മന്ത്രാലയം. തര്‍ഹീലില്‍ കഴിയുന്ന 9,144 പേരെ നാടുകടത്തി. രേഖകള്‍ ശരിയായ 3,799 പേരെ അടുത്ത ദിവസങ്ങളിലായി തിരിച്ചയക്കും.
കഴിഞ്ഞ രണ്ടര മാസത്തിനിടെ രാജ്യത്ത് അനധികൃതമായി കഴിഞ്ഞതിന് 84,038 പേരെയാണ് പിടികൂടിയത്. ഇതില്‍ 73,291 പുരുഷന്മാരും 10,747 സ്ത്രീകളുമാണ്. സെപ്തംബര്‍ ഒന്‍പത് മുതല്‍ 15 വരെ മാത്രം 16,466 വിദേശികളെ താമസ, തൊഴില്‍ നിയമ ലംഘനത്തിന് സുരക്ഷാ സേന പിടകൂടിയിരുന്നു. ഇതില്‍ 6,470 പ്രവാസികള്‍ താമസ നിയമം ലംഘിച്ചതിനാണ് പിടിയിലായത്. തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് 1,814 പേരും രാജ്യത്തേക്ക് അനധികൃതമായി കടന്നതിന് 8,182 പേരും പിടിയിലായവരില്‍ പെടും.
നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ അവരെ കടത്തുകയോ അഭയം നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. ഇവര്‍ക്ക് അഭയം കൊടുത്ത വീട്, കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവ കണ്ടുകെട്ടും. അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടെത്താന്‍ സൗദി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..