29 March Friday

കേളി ഇടപെടൽ തുണയായി; സയാറ്റിക്ക ബാധിച്ച് കിടപ്പിലായ എറണാകുളം സ്വദേശിനിയെ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 26, 2022

റിയാദ്> സയാറ്റിക്ക ബാധിച്ച് കിടപ്പിലായ എറണാകുളം സ്വദേശിനിയെ കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദി പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. മജ്മ റീഹാബിലിറ്റേഷൻ സെന്ററിലെ ജീവനക്കാരിയായിരുന്ന, കോതമംഗലം സ്വദേശിനി ധന്യ ബൈജുവിനെയാണ് കേളി മജ്‌മ യൂണിറ്റിന്റെ ഇടപെടലിൽ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.

അസുഖം പിടിപെട്ട് തീർത്തും കിടപ്പിലായ ധന്യയെ വേണ്ടരീതിയിലുള്ള ചികിൽസ നൽകാൻ തയ്യാറാവാതെ അഫ്രാസ് എന്ന മാൻപവർ കമ്പനി അവരുടെ താമസ സ്ഥലത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നു. കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിട്ടും കമ്പനി ഇടപെടാത്ത അവസ്‌ഥയിൽ, തന്റെ ദയനീയ അവസ്‌ഥ സാമൂഹികമാധ്യമങ്ങൾ വഴി ധന്യ പുറംലോകത്തെ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽ പെട്ട കേളി മജ്മ യൂണിറ്റ് പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും, കമ്പനി അധികൃതരോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എംബസി ആവശ്യപ്പെട്ടെങ്കിലും മതിയായ ചികിത്സ ഏർപ്പെടുത്താൻ കമ്പനി തയ്യാറായില്ല. തുടർന്ന് കേളി കുടുംബവേദി പ്രവർത്തകർ ധന്യയെ കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും MRI സ്കാനിംഗ് ഉൾപ്പെടെയുള്ള ചികിത്സാ സൗകരുങ്ങൾ സൗജന്യമായി ഒരുക്കി കൊടുക്കുകയും ചെയ്തു. കേളി കുടുംബവേദി പ്രവർത്തകരും കിംഗ്‌ ഖാലിദ് ആശുപത്രിയിലെ നഴ്സുമാരും ധന്യക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി.

എന്നാൽ കഴിഞ്ഞ ദിവസം അഫ്രാസ് മാൻപവർ കമ്പനി അധികൃതർ മുന്നറിയിപ്പില്ലാതെ ധന്യയെ യാത്രാ രേഖകകളും ടിക്കറ്റുമായി എയർപോർട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്ന അവസ്ഥയാണുണ്ടായതെങ്കിലും, ധന്യക്ക് പോകേണ്ടുന്ന അതേ ഫ്ളൈറ്റിലെ സഹയാത്രികന്റെ സഹായത്തോടെ നാട്ടിൽ എത്തിച്ചേർന്നു. ആശുപത്രിയിലെ ചികിത്സാ രേഖകളും മറ്റും കേളി പ്രവർത്തകർ നാട്ടിലെത്തിച്ചു നൽകി. ഭർത്താവും രണ്ടു മക്കളും ചേർന്ന് സ്വീകരിച്ച ധന്യയെ തുടർചികിത്സക്കായി എറണാകുളത്തെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top