23 April Tuesday

നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി, സിറിയ ധാരണ

അനസ് യാസിന്‍Updated: Saturday Mar 25, 2023

മനാമ> നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും സൗദി അറേബ്യയും സിറിയയും ധാരണയില്‍ എത്തി. ഇരു സര്‍ക്കാരുകളും ഏപ്രിലില്‍ ചെറിയ പെരുന്നാളിനു ശേഷം എംബസികള്‍ വീണ്ടും തുറക്കാന്‍ തയ്യാറെടുത്തതായി  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. സിറിയന്‍ ഇന്റലിജന്‍സ് കമ്മിറ്റി തലവന്‍ ഹുസാം ലൂക്കയുമായി ദിവസങ്ങളോളം സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചയിലാണ്  ഈ തീരുമാനം. എന്നാല്‍, ഇക്കാര്യം സൗദി വിദേശ മന്ത്രാലയവും സിറിയന്‍ സര്‍ക്കാരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ആഭ്യന്തര യുദ്ധത്തിലെ ഭരണകൂട ക്രൂരത ചൂണ്ടിക്കാട്ടി സിറിയയുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള പ്രാദേശിക രാജ്യങ്ങളുടെ നീക്കങ്ങളെ അമേരിക്ക എതിര്‍ത്തതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

സൗദിയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും ചൈനയുടെ മധ്യസ്ഥതയില്‍ സുപ്രധാന കരാറിലെത്തിയതാണ് സൗദി, സിറിയ ചര്‍ച്ചക്ക് വഴിയൊരുക്കിയത്. സിറിയ, യെമന്‍ ഉള്‍പ്പെടെ മേലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇതു സഹായകമാകുമെന്ന് നേരത്തെ നയതന്ത്ര വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ബശെര്‍ അല്‍ അസദ് ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള അറബ് രാജ്യങ്ങളുടെ ശ്രമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പുരോഗതിയായി ഇതിനെ വിലയിരുത്തുന്നു.

2011 ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം നിരവധി പാശ്ചാത്യ, അറബ് രാജ്യങ്ങള്‍ സിറിയന്‍ ഭരണകൂടവുമായി ബന്ധം വിച്ഛേദിക്കുകയും എംബസികള്‍ അടച്ചുപൂട്ടുകയും ചെയ്‌തു. അതേവര്‍ഷം സിറിയയെ അറബ് ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. അമേരിക്കയും, സൗദിയും ഖത്തറും ഉള്‍പ്പെടെയുള്ള പ്രാദേശിക സഖ്യകക്ഷികളും ചില സിറിയന്‍ വിമതരെ പിന്തുണച്ചു. എന്നാല്‍, ആഭ്യന്തര യുദ്ധത്തെ ഇറാന്‍, റഷ്യ സഹായത്തോടെ ഭൂരിഭാഗം സ്ഥലങ്ങളിലും പരാജയപ്പെടുത്താന്‍ അല്‍ അസദ് ഭരണകൂടത്തിന് കഴിഞ്ഞു.

2018 ല്‍ യുഎഇ സിറിയന്‍ തസ്ഥാനമായ ദമാസ്‌കസില്‍ എംബസി വീണ്ടും തുറന്നിരുന്നു. 2019 ജൂലായില്‍ ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി സിറിയ സന്ദര്‍ശിക്കുകയും പ്രസിഡന്റ് ബശെര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തരുന്നു. ഏപ്രിലില്‍ സൗദിയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ സിറിയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള വോട്ടെടുപ്പിന് സിറിയന്‍-സൗദി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് നയതന്ത്രജ്ഞന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top