മനാമ: കുവൈത്തിനു പിന്നാലെ യുഎഇയും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമക്കി. തിരിച്ചുരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ യുഎഇയിലേക്കുള്ള വിമാനത്തില്‍ കയറ്റില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച അംഗീകൃത ലാബില്‍ നടത്തിയ കോവിഡ് ഫലമാണ് ഹാജരാക്കേണ്ടത്. 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലാണ് അംഗീകൃത ലബോറട്ടറികളുള്ളത്. രണ്ടും മൂന്നും ഘട്ടങ്ങളില്‍ കൂടുതല്‍ ലബോറട്ടറികളെ ഉള്‍പെടുത്തും. smartservices.ica.gov.ae വെബ്‌സൈറ്റില്‍ ലബോറട്ടറികളുടെ പട്ടിക ലഭ്യമാകുമെന്നു, അധികൃതര്‍ അറിയിച്ചു.
അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യുഎഇയില്‍ എത്തിയ ശേഷം പരിശോധന നടത്തണം. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റയ്‌നും നിര്‍ബന്ധമാണ്. തിരിച്ചെത്തുന്നവര്‍ ക്വാറന്റയ്ന്‍, വൈദ്യ സേവന ചെലവുകള്‍ സ്വയം വഹിക്കണം. മടങ്ങിവരുന്ന എല്ലാ താമസക്കാരും സര്‍ട്ടിഫൈഡ് ആപ്ലിക്കേഷന്‍ ഡണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ക്വാറന്റയ്‌നില്‍ സര്‍ക്കാര്‍ ആരോഗ്യ ഏജന്‍സികളുടെ നിരീക്ഷണത്തിനായാണിത്.
കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും കൊറോണവൈറസ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ജൂണ്‍ 19ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വരുന്നതിന് നാലു ദിവസം മുന്‍പ് ടെസ്റ്റ് നടത്തിയിരിക്കണമെന്നാണ് നിര്‍ദേശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..