മനാമ > നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി താമസ വിസക്കാര്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ തിരിച്ചുവരാന്‍ ഖത്തര്‍ അനുമതി. 'ഖത്തര്‍ പോര്‍ട്ടല്‍' വഴി അപേക്ഷിച്ച് അനുമതി പത്രം ലഭിച്ചവര്‍ക്കാണ് പ്രവേശനം. വിവിധ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് അനുവദിക്കുകയെന്ന് സര്‍ക്കാര്‍ കമ്മ്യണിക്കേഷന്‍ ഓഫീസ് അറിയിച്ചു.
യാത്ര നയത്തിന്റെ ഭാഗമായി കൊറോണവൈറസ് അപകട സാധ്യത കുറഞ്ഞ നാല്‍പ്പത് രാജ്യങ്ങളുടെ പട്ടികയും ഖത്തര്‍ പുറത്തിറക്കി. ഈ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിട്ടില്ല. ഇന്ത്യയില്‍ നിയന്ത്രണാതീതമായി കൊറോണവൈറസ കേസുകള്‍ വര്‍ധിച്ചതാണ് പട്ടിയില്‍ പെടാതിരിക്കാന്‍ കാരണം. എന്നാല്‍, പട്ടികയില്‍ ഇടം പിടിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ തിരിച്ചെത്തുന്നതിന് തടസമില്ല.
അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്ക് പൗരമാര്‍ക്കും താമസ വിസക്കാര്‍ക്കും പോകാനും തിരിച്ചു വരാനും അനുമതിയുണ്ട്. ഇങ്ങിനെ തിരിച്ചുവരുന്നവര്‍ ഖത്തര്‍ വിമാനതാവളത്തില്‍ കോവിഡ് പരിശോധനക്ക് വിധേയമാകണം. ഒരാഴ്ച ഗാര്‍ഹിക ക്വാന്റൈന്‍. അതു കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തും.
ഈ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഖത്തര്‍ അംഗീകരിച്ച കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ നിന്നും 48 മണിക്കൂറിനകം കരസ്ഥമാക്കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് വിമാന താവളത്തില്‍ പരിശോധനയുണ്ടായിരിക്കില്ല. ഖത്തറില്‍ എത്തിയാല്‍ ഒരാഴ്ചത്തെ ഗാര്‍ഹിക ക്വാറന്റൈനില്‍ പോകണം. അംഗീകൃത പരിശോധന കേന്ദ്രങ്ങളില്ലാത്ത രാജ്യക്കാര്‍ ഖത്തറില്‍ എത്തിയാല്‍ സ്വന്തം ചെലവില്‍ ഒരാഴ്ച ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ 'ഡിസ്‌കവര്‍ ഖത്തര്‍' വെബ് സൈറ്റിലൂടെ ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം. സ്വകാര്യമേഖലയിലെ താഴ്ന്ന വരുമാനക്കാരുടെയും ഗാര്‍ഹികതൊഴിലാളികളുടെയും ക്വാറന്റൈന്‍ ചെലവ് തൊഴിലുടമ വഹിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..