മനാമ> മതങ്ങള്‍ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലു ദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് സമാപനം. സമാധാനവും സഹവര്‍ത്തിത്വവും പുലരാന്‍ എല്ലാവരും ശ്രമിക്കണമെന്നും ലിംഗം, വംശം, മതം, ആരാധന എന്നിവയുടെ അടിസ്ഥാനത്തിലുളള വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മാര്‍പാപ്പ സന്ദര്‍ശനം പൂര്‍ത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങിയത്.
ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊതു കുര്‍ബാന അര്‍പ്പിച്ചു. ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം രാവിലെ എട്ടരക്കാണ് കുര്‍ബാന ആരംഭിച്ചത്. ബഹ്റൈനില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമായി 28,000 പേര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകീട്ടാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പ ബഹ്റൈനില്‍ എത്തിയത്. സാഖിര്‍ കൊട്ടാരത്തിലെ അല്‍ ഫിദ ചത്വരത്തില്‍ ബഹ്റൈന്‍ ഡയലോഗ് ഫോറത്തിന്റെ സമാപന സമ്മേളത്തില്‍ മാര്‍പാപ്പ പങ്കെടുത്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ സദ്ഫലങ്ങളെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രകീര്‍ത്തിച്ചു. സമാധാനത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെയും തത്ത്വങ്ങളിലൂന്നി മാര്‍പാപ്പ നടത്തിയ പ്രഭാഷണങ്ങളിലെ മാനവിക സാരാംശത്തെ ഹമദ് രാജാവ് എടുത്തുപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..