ദുബായ് > കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്നപ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ നടപടി ശ്ലാഘനീയമെന്ന് 'ഓര്‍മ'. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍പ്രവാസികളെചേര്‍ത്തു പിടിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും ഓര്‍മയുടെ സെക്രട്ടറി സജീവന്‍ കെ വിയും പ്രസിഡണ്ട് അന്‍വര്‍ ഷാഹിയുംപ്രതികരിച്ചു.
ഫെബ്രുവരി 23മുതല്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്രസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്, കുട്ടികള്‍ അടക്കം എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണം.നാട്ടില്‍എത്തിയാല്‍ എയര്‍ പോര്‍ട്ടില്‍ വച്ച് വീണ്ടും ടെസ്റ്റ് എടുക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്.കേന്ദ്രത്തിന്റെ ഈനിബന്ധനകള്‍ പ്രവാസിദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി ഓര്‍മ രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം ഇടപെടണമെന്ന് ലോക കേരളസഭാംഗവും 'ഓര്‍മ' രക്ഷാധികാരിയുമായ എന്‍ കെ കുഞ്ഞുമുഹമ്മദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസികളുടെ അധികഭാരം കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തീരുമാനത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതല്‍ പ്രവാസി സൗഹൃദനടപടികള്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും 'ഓര്‍മ' ഭാരവാഹികള്‍ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..