ദുബായ് > അപകടത്തിൽ പരിക്കേറ്റ് മരണത്തിലേക്ക് വിഴുമ്പോഴും അഞ്ച് ജീവന് അവയവദാനത്തിലൂടെ തുണയായി ഗോപകുമാർ . ചാലക്കുടി സ്വദേശി ഗോപകുമാറാണ് മരണത്തിലും അഞ്ച് പേര്‍ക്ക് പുതു ജീവന്‍ നല്‍കിയത്. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു ജി വേലായുധന്റെ മകൻ ഗോപകുമാര്‍ ഒരുമാസത്തെ ലീവിനു നാട്ടിൽ എത്തിയതായിരുന്നു.
ദുബായിയിൽ ഓർമയുടെ ജാഫ്സ മേഖലാ പ്രവർത്തകനായിരുന്ന ഗോപകുമാറിന് തിങ്കളാഴ്ച ആന്ത്രക്കാപ്പാടത്ത് വച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രാജഗിരി ആശുപത്രിയിലേക്കും മാറ്റുി . പക്ഷെ ചികിത്സകൾ അപ്രസക്തമാക്കി മസ്തിഷ്‌ക മരണം സംഭവിച്ചു.
തുടർന്ന് ആശുപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിച്ചു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നു അവയവമാറ്റത്തിന് ശ്രമം തുടങ്ങി. മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് ഗോപകുമാറിന്റെ കരള്‍ മാറ്റി വെച്ചത്
രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണ് ഒരു വൃക്ക സ്വീകരിച്ചത്. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയ്ക്കു ദാനം ചെയ്തു. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു.
മകൻ നഷ്ടപെട്ട തീരാദുഖത്തിനടയിലും മാനവിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് നിരവധിപേർക്ക് പുതുജീവൻ പകർന്ന് നൽകാൻ സഹായകമായ തീരുമാനമെടുത്ത കുടുംബത്തെ സമൂഹം ചേർത്ത് പിടിക്കണമെന്ന് ഓർമ അഭ്യർത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..