മനാമ: സൗദിക്ക് പിന്നാലെ ഒരാഴ്ചക്കാലത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ഒമാനും തീരുമാനിച്ചു.
ബ്രിട്ടനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും അതിവേഗം വ്യാപിക്കുന്ന പുതിയ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടക്കും. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് യാത്രാ വിലക്ക് നിലവില്‍ വരും. ഒരാഴ്ചത്തേക്ക് കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിരോധിച്ചു.
ഒരാഴ്ചക്കു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ചരക്ക് വിമാനം, ചരക്ക് കപ്പലുകള്‍, ട്രക്കുകള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. പുതിയ കൊറോണ വൈറസിന്റെ എപ്പിഡെമോളജിക്കല്‍ നിലയെക്കുറിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും സമിതി അറിയിച്ചു.
സൗദിയില്‍ തിങ്കളാഴ്ച മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കര അതിര്‍ത്തികളും തുറമുഖങ്ങളും അടച്ചിട്ടുണ്ടു. ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണങ്ങള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..