ദുബായ്> ആഗോള മാധ്യമ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ദുബൈ മീഡിയ കൗൺസിൽ രൂപീകരിച്ചു. ഇതിന്റെ അധ്യക്ഷനായി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിച്ചു. വൈസ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി മോന അൽ മാരി പ്രവർത്തിക്കും.
ഹലാ യൂസഫ് ബദ്രി, മാലിക് സുൽത്താൻ അൽ മാലിക്, അബ്ദുല്ല ഹുമൈദ് ബെൽഹൂൾ, യൂനുസ് അൽ നാസർ, അമാൽ അഹമ്മദ് ബിൻ ഷബീബ്, ഇസ്സാം കാസിം, മുഹമ്മദ് സുലൈമാൻ അൽ മുല്ല എന്നിവരാണ് ബോർഡിൽ ഉള്ള അംഗങ്ങൾ.
സെക്രട്ടറി ജനറലായി നിഹാൽ ഭദ്രിയെ നിയമിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. ഉയർന്ന നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ദുബൈ മീഡിയ കൗൺസിലിന് താൽപര്യമുണ്ടെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു.
രാജ്യത്തിന്റെ വികസന യാത്രയിൽ മാധ്യമങ്ങളെ ഒരു പ്രധാന പങ്കാളിയാക്കാനും, ജീവിക്കാനും, ജോലി ചെയ്യാനും, സന്ദർശനം നടത്തുന്നതിനും, നിക്ഷേപം നടത്തുന്നതിനും പറ്റിയ ലോകത്തെ മികച്ച നഗരമാക്കി ദുബായിയെ മാറ്റുന്ന പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്കിനെ അതിന്റെ ഗൗരവത്തിൽ പരിഗണിക്കുന്നതിനും ഈ തീരുമാനം സഹായകരമാകുമെന്നും ഷെയ്ഖ് അഹമ്മദ് കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..