അബുദാബി> 45 ലക്ഷം കാപ്‌തഗൺ മയക്കുമരുന്ന് ഗുളിക ഫുഡ് കണ്ടെയ്‌നറിൽ ആക്കി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ആളെ അബുദാബി പോലീസ് ആന്റി നാർകോട്ടിക് വിഭാഗം പിടികൂടി. യുഎഇയിൽ എത്തിച്ചതിനു ശേഷം മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പ്രതിയുടെ നീക്കം. ഗ്രീൻ ബീൻസ് പെട്ടിയിൽ ഒളിപ്പിച്ചായിരുന്നു ഇവ കടത്താൻ ശ്രമിച്ചത്. വെയർഹൗസ് റെയ്ഡ് ചെയ്താണ് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ടെയ്നറിൽ മയക്കുമരുന്ന് ഒളിപ്പിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഗുളികകളുടെ മൂല്യം എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. 31 ദശലക്ഷം ദിർഹം വിലമതിക്കുന്ന 620,000 കാപ്റ്റഗൺ ഗുളികകൾ വിൽക്കാനുള്ള ശ്രമം ഈ മാസം ആദ്യം ദുബായ് പോലീസ് പരാജയപ്പെടുത്തിയിരുന്നു. മധ്രപൗസ്ത്യദേശത്തെ ഏറ്റവും ആവശ്യക്കാരുള്ള മയക്കുമരുന്നായി കാപ്റ്റഗോൺ വ്യാപകമായി കണക്കാക്കപ്പെടുന്നു. വിഷാദ രോഗത്തിനുള്ള ചികിത്സക്കായി 1961 മുതൽ ഇത് ഉപയോഗിച്ചിരുന്നു.
എന്നാൽ 1981 ൽ ഇതിന്റെ അപകട സാധ്യത മനസ്സിലാക്കി യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഈ മരുന്ന് നിരോധിച്ചു. 1986 ഓടെ, കാപ്റ്റഗോൺ നിർമ്മാണം മിക്കവാറും എല്ലാ രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരുന്നു, എന്നാൽ മയക്കുമരുന്നിന്റെ അനധികൃത ഉത്പാദനം തുടർന്നു. ബൾഗേറിയയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ക്രിമിനൽ സംഘങ്ങൾ കാപ്റ്റഗോണിനെ മിഡിൽ ഈസ്റ്റിൽ പരിചയപ്പെടുത്താൻ സഹായിച്ചുവെന്നാണ് കരുതപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..