മനാമ > കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും കൊറോണവൈറസ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വരുന്നതിന് നാലു ദിവസം മുന്‍പ് യാത്രക്കാരന്‍ സ്വന്തം ചെലവില്‍ ഇതിനായി പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. യാത്രക്കാരന് കോവിഡില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറബിയില്‍ തയ്യാറാക്കിയിരിക്കണം. വിമാനങ്ങള്‍ യാത്രക്കാരില്‍ ഇതുണ്ടെന്ന് ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് കുവൈത്തിലെത്തുമ്പോള്‍ അത് ആരോഗ്യ വകുപ്പിന് കൈമാറണമെന്നും മന്ത്രിതല സമിതിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിതല സമിതിയോഗത്തില്‍ ആരോഗ്യ മന്ത്രാലയമാണ് ഈ തീരുമാനം അറിയിച്ചത്. ഇത് നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
രാജ്യത്തിന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കി ആവശ്യമായ രേഖകളോടെ യാത്രക്ക് പത്ത് ദിവസം മുന്‍പ് അപേക്ഷിക്കണം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ ആരോഗ്യ നില അനുവദിക്കുമെങ്കില്‍ അവരുടെ ചെലവില്‍ യാത്ര അനുവദിക്കും. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍, ഭാര്യയോ, ഭര്‍ത്താവോ വിദേശത്തുള്ളവര്‍, വിദേശത്ത് താമസിക്കുന്ന പൗരന്‍, ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്ന പ്രത്യേക കേസുകള്‍ എന്നിവയിലും വിദേശ യാത്ര അനുവദിക്കും.
യാത്രക്ക് അനുമതി ലഭിച്ചാല്‍, വിദേശത്ത് കോവിഡ് ബാധിച്ചാല്‍ ചികിത്സാ ചെലവും തിരിച്ചു വരാനുള്ള ടിക്കറ്റ് ചെലവും സ്വയം വഹിക്കാമെന്നും സാമ്പത്തിക സഹായം തേടി സര്‍ക്കാരിനെ സമീപിക്കില്ലെന്നും വ്യക്തമാക്കി സമ്മത പത്രം നല്‍കിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
മൂന്നു ഘട്ടങ്ങളിലായി വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ വൈകാതെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..