അബുദാബി> സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കൊടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അബുദാബിയിലെ പൗരസമൂഹം യോഗം ചേർന്ന് അനുശോചിച്ചു. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വ്യകതി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുവാൻ ഏറെ ശ്രദ്ധ കാണിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ മുന്നണിബന്ധം സംരക്ഷിച്ചുപോരുന്നതിൽ അതീവ ജാഗ്രത പുലർത്തിയിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
പൊലീസ് നിയമത്തിൽ സമഗ്രമായ അഴിച്ചുപണി നടത്തി പൊലീസുകാരുടെ ആത്മാഭിമാനമുയർത്തിയ, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് എന്നീ നൂതന ആശയങ്ങൾ നടപ്പിൽ വരുത്തിയ കേരളം കണ്ട ഏറ്റവും മികച്ച അഭ്യന്തരമന്ത്രിയായിരുന്നു കോടിയേരിയെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി. കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. അൻസാരി സൈനുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.
സത്യബാബു (പ്രസിഡന്റ് ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ), വി. പി. കൃഷ്ണകുമാർ (പ്രസിഡന്റ് കേരള സോഷ്യൽ സെന്റർ), എം. യു. ഇർഷാദ് (ജനറൽ സെക്രട്ടറി, അബുദാബി മലയാളി സമാജം), ഹിദായത്തുള്ള (വൈസ് പ്രസിഡന്റ്, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ), സഫറുള്ള പാലപ്പെട്ടി (ശക്തി തിയറ്റേഴ്‌സ് അബുദാബി), കെ. മുരളീധരൻ (മാനേജിങ്ങ് ഡയറക്ടർ, എസ്‌എഫ്‌സി ഗ്രൂപ്പ്), സൂരജ് പ്രഭാകർ (ജനറൽ മാനേജർ, അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പ്), വി. ടി. വി. ദാമോദരൻ (പ്രസിഡന്റ്, ഗാന്ധി സാഹിത്യവേദി), എം. സുനീർ (പ്രസിഡന്റ്, യുവകലാസാഹിതി), വേണു (കല അബുദാബി), എ. കെ. ബീരാൻകുട്ടി, സലിം ചോലമുഖത്ത്, ബിജിത് കുമാർ, സുൾഫിക്കർ മാടായി, സജീവ്, മനോരഞ്ജൻ, സക്കീർ ഹുസ്സൈൻ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..