19 April Friday

യെച്ചൂരിയും കാരാട്ടും അന്ത്യാഭിവാദ്യമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്ത്യാഭിവാദ്യമർപ്പിക്കുന്നു

കണ്ണൂർ> ചെങ്കൊടി പുതച്ച് അന്ത്യയാത്രക്കൊരുങ്ങിയ പ്രിയ നേതാവിന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും  പൊളിറ്റ്  ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അന്ത്യാഭിവാദ്യമേകി. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിലെത്തിയാണ് കോടിയേരിക്ക് പുഷ്പചക്രമർപ്പിച്ച് യാത്രാമൊഴിയേകിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം മുതിർന്ന നേതാക്കളും മൃതദേഹത്തിനരികിലുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഴിക്കോടൻ മന്ദിരത്തിലെത്തി അനുശോചനമറിയിച്ചു.

ഭാര്യ വിനോദിനിയും മക്കളും കുടുംബാംഗങ്ങളും വീട്ടിൽനിന്ന് യാത്രാമൊഴിയേകുന്നു

ഭാര്യ വിനോദിനിയും മക്കളും കുടുംബാംഗങ്ങളും വീട്ടിൽനിന്ന് യാത്രാമൊഴിയേകുന്നു

രാവിലെ 11ഓടെയാണ് കോടിയേരിയിലെ വീട്ടിൽനിന്നും മൃതദേഹം പൊതുദർശനത്തിനായി അഴിക്കോടൻ മന്ദിരത്തിലെത്തിച്ചത്. അഴിക്കോടൻ മന്ദിരത്തിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് വഴിനീളേ ജനങ്ങൾ അന്ത്യാഭിവാദ്യമേകി. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കടന്ന് വരവെ വഴിയരികിൽ തടിച്ചു കൂടിയ ജനങ്ങൾ മുദ്രാവാദ്യങ്ങൾ വിളിച്ച് പൂക്കളർപ്പിച്ചുകൊണ്ടേയിരുന്നു. വിലാപയാത്ര അഴീക്കോടൻ മന്ദിരത്തിലെത്തുമ്പോൾ  പരിസരമാകെ ജനസമുദ്രമായി മാറിയിരുന്നു. പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ മണിക്കൂറുകളായി കാത്തുനിൽക്കുകയായിരുന്നു അവർ . ചെന്നെ അപ്പോളോ ആശുപത്രിയിൽനിന്ന് മിനിഞ്ഞാന്ന മൃതദേഹം വഹിച്ച എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ വൻ ജനാവലിയാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. തലശ്ശേരി ടൗൺഹാളിലും തുടർന്ന് കോടിയേരിയിലെ വീട്ടിലും പൊതുദർശനത്തിലേക്ക് സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഒഴുകിയെത്തിയത്.

ഉച്ചക്ക് രണ്ടുവരെ അഴിക്കോടൻ മന്ദിരത്തിൽ പൊതുദൾശനത്തിന് ശേഷം മൃതദേഹം സംസ്ക്കാരത്തിനായി കൊണ്ടുപോകും. പകൽ 3ന്‌  മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത്‌ പ്രിയനേതാവ് എരിഞ്ഞടങ്ങും. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക്‌ നടുവിലായാണ്‌  കോടിയേരിക്ക്‌ ചിതയൊരുക്കുക. ഇരുവരും പാർടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി  സ്‌മൃതിമണ്ഡപവും പണിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top