25 April Thursday

'സൂര്യന്‍ അസ്തമിക്കാത്ത ഒരു ജനതയായി മലയാളി മാറി ' : കെ എന്‍ ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

ലണ്ടന്‍> ഒരു കാലത്ത് ഇംഗ്ലണ്ടിനെ സൂര്യനസ്തമിക്കാത്ത രാജ്യമെന്ന് ലോകം വിശേഷിപ്പിച്ചിരുവന്നെങ്കില്‍ ഇപ്പോള്‍  വിശേഷണം കേരളത്തിനാണ് ചേരുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ലോകത്ത് എവിടെയും തൊഴില്‍ ചെയ്യുന്ന വൈദഗ്ധ്യമുള്ള മലയാളികളുണ്ട് എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും സമീക്ഷ യുകെ  ലണ്ടണില്‍ സംഘടിപ്പിച്ച 'നവകേരള നിര്‍മ്മിതിക്ക് പ്രവാസികളുടെ പങ്ക് '  പ്രവാസ സദസ്സില്‍ അദ്ദേഹം സൂചിപ്പിച്ചു. നവകേരള നിര്‍മ്മിതിക്ക് നിസ്തുലമായ പങ്കാണ് പ്രവാസി മലയാളികള്‍ക്ക് വഹിക്കാനുള്ളത്. പ്രവാസികളുടെ ഓരോ ചുവടുവെപ്പും തുടങ്ങുന്ന ഓരോസംരംഭവും അനുഭവങ്ങളും കേരള വികസനത്തിനിണങ്ങുന്നതും മലയാളികളുടെ ഉന്നത ജീവിതത്തിന് ഉതകുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   
തുടര്‍ന്ന് നോര്‍ക്കയെ സംബന്ധിച്ച് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു.കേരളത്തിന്റെ സമഗ്ര വികസനത്തെ ലക്ഷ്യമിട്ട് 1957 ല്‍ ഇ എം എസ് സര്‍ക്കാര്‍ തുടക്കം കുറിക്കുകയും ഇന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുന്നതുമായ ' കേരള മോഡല്‍' ആഗോള പ്രശംസ നേടിക്കഴിഞ്ഞതാണെന്ന്  വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞപ

 വിദ്യാഭ്യാസം,ആരോഗ്യം, പൊതുജനക്ഷേമം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ മാതൃക പ്രാവര്‍ത്തികമാക്കുന്നത്.എന്നാല്‍, വ്യവസായിക മേഖലയില്‍ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഘടകങ്ങളുണ്ട്.ഈ പോരായ്മകള്‍പരിഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്.  വ്യവസായ അന്തരീക്ഷത്തിന് തടസമായി നില്‍ക്കുന്നത് കേരളത്തിലെ സ്ഥല പരിമിതിയും പ്രകൃതി ലോല പ്രദേശങ്ങളും , നീര്‍ത്തടങ്ങളുമാണ്. എന്നാല്‍ മതനിരപേക്ഷമായ സാമൂഹ്യ അന്തരീക്ഷവും  അക്കാദമിക് വൈദഗ്ധ്യവുമുള്ള മനുഷ്യപ്രയത്‌നശേഷിയും അനുകൂലമായി ഉണ്ട്. ഇവയെല്ലാം ഉള്‍ക്കൊണ്ടു വേണം കേരളത്തില്‍ വ്യവസായ വത്ക്കരണം സാധ്യമാക്കേണ്ടത്.

 ഉത്തരവാദിത്വ വ്യവസായവത്ക്കരണമെന്ന നിലയ്ക്ക് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു കേരളത്തിനിണങ്ങിയ സംരംഭത്തിനാണ് പ്രവാസികള്‍ നിക്ഷേപം നടത്തേണ്ടത്. ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ പ്രളയം, നിപ്പ, കോവിഡ് എന്നിവയുടെ വെല്ലുവിളികള്‍ അതിജീവിച്ച് ഇതിനകം വ്യവസായ വളര്‍ച്ച നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

 മുതലാളിത്തിനെതിരായി പുറം ലോകവുമായി ബന്ധമില്ലാത്ത വികസനമായിരുന്നു സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ നടപ്പിലാക്കിയിരുന്നതെന്ന് സാമ്പത്തിക വിദഗ്ധനും മുന്‍സംസ്ഥാന ആസൂത്രണ സമിതി അംഗവുമായിരുന്ന  കെ എന്‍ ഹരിലാല്‍ പറഞ്ഞു. എന്നാല്‍ കേരളം പുറം ലോകവുമായി ബന്ധപ്പെട്ടാണ് മുതലാളിത്തത്തിന്റെ ബദല്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

.പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ കേരള വികസനത്തിന് നല്ല സംഭാവന നല്‍കാന്‍ കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം, ഉക്രൈന്‍ യുദ്ധം, എന്നിവ ലോക സാമ്പത്തിക ക്രമത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാന്‍ പോവുകയാണ്.  അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളുടെ മേധാവിത്വം മെല്ലെ കുറയാനിടവരും . ലോക സാമ്പത്തിക ഭൂപടത്തിലെ ഈ മാറ്റം പ്രവാസ ജീവിതത്തിലും പ്രതികൂല പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 'നവകേരള നിര്‍മ്മിതിക്ക് പ്രവാസികളുടെ പങ്ക് ' എന്ന വിഷയത്തില്‍ യുകെ  യില്‍ നടന്ന പ്രവാസ സംവാദസദസ്സിന് നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളില്‍ സ്വാഗതം ആശംസിച്ചു .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top