റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. അന്യം നിന്നു പോകുന്ന നാടൻ കളികളും കലകളും കോർത്തിണക്കി വസന്തം 2022 എന്ന ശീർഷകത്തിൽ കേളി നടത്തിയ മുഴുദിന പരിപാടിയുടെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത്.
റിയാദ് വില്ലാസ് സ്പോണ്സർ ചെയ്ത പ്രഥമ അബ്ദുൽ അസീസ് മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും ബരീക് അൽ ഖിമാം ടെലി കമ്മ്യൂണിക്കേഷൻ സ്പോണ്സർ ചെയ്ത സി കെ രാജു മെമ്മോറിയൽ റണ്ണേഴ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം അൽ ഹയറിലെ പ്രത്യേകം സജ്ജമാക്കിയ അൽ ഒവൈധ ഗ്രൗണ്ടിൽ നടന്നു.
മത്സരത്തിൽ പന്ത്രണ്ട് ടീമുകൾ മാറ്റുരച്ചു. കനിവ് എ, കനിവ് ബി ടീമുകൾ തമ്മിൽ മത്സരിച്ച വാശിയേറിയ ഫൈനൽ മത്സരത്തിൽ കനിവ് എ ടീം ജേതാക്കളായി. കനിവ് ബി, ടൈഗര്‍ റിയാദ് എ എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൗഷാദ്, ഷൈജു പാച്ച, ഹബീബ്, ജോർജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
2020 റോദയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്റെ ഓർമ്മക്കായി റോദ ഏരിയ കമ്മറ്റി ഏർപ്പെടുത്തിയ വിന്നേഴ്‌സ് ട്രോഫി വിജയികളായ കനിവ് എ ടീമിനും, 2021ൽ ഹൃദയാഘാതംമൂലം മരണമടഞ്ഞ അൽഖർജ് ഏരിയയിലെ കേളി രക്ഷാധികാരി സമിതി അംഗം സി കെ രാജുവിന്റെ ഓർമ്മക്കായി അൽഖർജ് ഏരിയ കമ്മറ്റി ഏർപ്പെടുത്തിയ റണ്ണേഴ്‌സ് ട്രോഫി കനിവ് ബി ടീമിനും സമ്മാനിച്ചു. റിയാദ് വില്ലാസ് സ്പോൺസർ ചെയ്ത വിന്നേഴ്‌സ് പ്രൈസ് മണിയും, ഭരീക് അൽ ഖിമാം ടെലി കമ്മ്യൂണിക്കേഷൻ സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് പ്രൈസ് മണിയും കേളി ഏർപ്പെടുത്തിയ മൂന്നാം സ്ഥാനക്കാർക്കുള്ള പ്രൈസ് മണിയും, കേളി ബദിയ ഏരിയ കമ്മറ്റി നൽകിയ മൂന്ന് മുട്ടനാടുകളേയും സമ്മാനമായി നൽകി. വടം വലി മത്സരത്തിന് റിയാദിൽ ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന സമ്മാനങ്ങളാണ് മത്സരത്തിൽ വിതരണം ചെയ്തത്.
സമാപന ചടങ്ങ് ബരീക്ക് അല്‍ ഖിമാം സെകുരിറ്റി സിസ്റ്റം പ്രതിനിധി ലത്തീഫ് കൂളിമാട് ഉദ്ഘാടനം ചെയ്‌തു. കേളി പ്രസിഡണ്ട് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷനായി. കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍ , സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ്, കേളി ആക്ടിങ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, റിയാദ് വടംവലി അസോസിയേഷന്‍ സെക്രട്ടറി ഫൈസല്‍ ബാബു, പ്രസിഡണ്ട് ഷമീര്‍ ആലുവ, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..