മാഞ്ചസ്റ്റര്‍> കൈരളി യുകെ മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിഥിന്‍ ഷോ സെയിന്റ് മാര്‍ട്ടിന്‍ ഹോളില്‍ വര്‍ത്തമാന ഭാരതത്തിലെ ഭാഷ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംവാദം നടത്തുകയുണ്ടായി. പ്രമുഖ ഭാഷ പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. എം എന്‍ കാരാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ സംവാദത്തില്‍ ഏഷ്യന്‍ ലൈറ്റ് ദിനപത്രത്തിന്റെ എഡിറ്റര്‍ ശ്രീ അന്‍സുദ്ദീന്‍ അസിസ് മോഡറേറ്റു ചെയ്തു.
വര്‍ഗ്ഗീയത സമൂഹത്തില്‍ സൃഷ്ടിക്കുന്ന നാശത്തേക്കാള്‍ ഭയാനകം ആയിരിക്കും ഭാഷ അടിച്ചേല്‍പ്പിക്കല്‍ എന്ന് കാരാശ്ശേരി നിരീക്ഷിച്ചു. ശ്രീലങ്കയിലെ സിംഹള രാഷ്ട്രീയവും ബംഗ്ലാദേശ് എന്ന രാഷ്ട്രപിറവിക്കു പിന്നിലുണ്ടായിരുന്ന ഭാഷാ വംശീയതയുമൊക്കെ നമുക്ക് പാഠമാവേണ്ടതാണ്. സര്‍ക്കാര്‍ ജോലിക്ക് ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അപലപനീയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ 22 ഭാഷകള്‍ക്ക് നല്‍കപ്പെട്ട പ്രാമുഖ്യം ഇന്ത്യയുടെ ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ട് കാരാശ്ശേരി മാഷ് ചൂണ്ടികാണിക്കുകയുണ്ടായി.
ഹിന്ദി അടിച്ചേല്‍പിക്കല്‍ നമ്മുടെ മാതൃഭാഷയോടുള്ള വെല്ലുവിളിയാണെന്നും അപരഭാഷ വിദ്വേഷം വയ്ക്കാതെ നമ്മുടെ മാതൃഭാഷ പരിപോഷിപ്പിക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും കാരശ്ശേരി മാഷ് ഓര്‍മ്മിപ്പിച്ചു.
രണ്ട് മണിക്കൂറോളം നീണ്ട നിന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കൈരളി യുകെയുടെ മാഞ്ചസ്റ്റര്‍ യുണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ സംഗ്രഹിച്ചു കൊണ്ട് പ്രസിഡന്റ ബിജു ആന്റെണി സെക്രട്ടറി ഹരീഷ് നായര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയിലേക്ക് എവരേയും സ്വാഗതം ചെയ്ത് ട്രഷറര്‍ ശ്രീദേവി സാം, പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച് ജോയിന്റ് സെക്രട്ടറി നവീന്‍ പോള്‍ എന്നിവര്‍ സംസാരിക്കുകയുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..