മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധിത കോവിഡ്-19 പരിശോധനാ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 21 ന് ഇത് പ്രാബല്യത്തില്‍ വരും. 30 ദിനാറാണ് പരിശോധനാ ഫീസ്.
യാത്രക്കാര്‍ക്ക് 'ബീഅവെയര്‍ ബഹ്‌റൈന്‍' ആപ്പു വഴി മൂന്‍കൂറായി പണമടക്കാം. ഇ-പേയ്‌മെന്റായും പണമടക്കാന്‍ സൗകര്യമുണ്ട്. വിമാന ജീവനക്കാര്‍, നയതന്ത്ര യാത്രികര്‍, മറ്റ് ഔദ്യോഗിക യാത്രക്കാര്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല. ട്രാന്‍സിസ്റ്റ് യാത്രക്കാര്‍ക്ക് പരിശോധന വേണ്ട.
പരിശോധനയില്‍ നെഗറ്റീവ് ആവുന്നവര്‍ 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണം. ഇതിനും 30 ദിനാര്‍ നല്‍കണം. ഈ സാഹചര്യത്തില്‍ എല്ലാ സ്വയം ക്വാറന്റീനും ബീഅവെയര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.
അതേസമയം, സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് ചികിത്സ തുടര്‍ന്നും സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ അവരുടെ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്തെ പ്രവേശന നടപടിക്രമങ്ങളും ആവശ്യകതകളും മനസ്സിലാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
വിദേശത്തായിരിക്കുമ്പോഴുള്ള മെഡിക്കല്‍ ചെലവുകളും നിര്‍ബന്ധിത കോവിഡ് പരിശോധനയും സ്വന്തം ചെലവില്‍ വഹിക്കുമെന്നും ബഹ്‌റൈനിലേക്ക് മടങ്ങിയെത്തുമ്പോള്‍ 10 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്നും കാണിച്ചുള്ള സമ്മതപത്രം നല്‍കണം. 'ബീവെയര്‍ ബഹ്‌റൈന്‍' ആപ്പ് വഴിയോ അല്ലെങ്കില്‍ പുറപ്പെടുന്നതിന് മുമ്പായോ ആണ് ഈ സമ്മത പത്രം നല്‍കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..