മനാമ: കൊറോണവൈറസ് വ്യാപനം തടയാനായി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വ്യക്തികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും കോവിഡ്-19 കോ-ഓഡിനേഷന്‍ സമിതി ചെയര്‍മാനുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിന് മനുഷ്യ സാധ്യമായ എല്ലാ നടപടികളൂം സ്വീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവിഴ്ചയുണ്ടായാല്‍ അത് മൊത്തം സമൂഹത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ അക്കാര്യത്തില്‍ വ്യക്തിപരമായി ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിനെതിരെ ആരോഗ്യമേഖല സ്വീകരിച്ച നടപകികളെകുറിച്ച് ആരോഗ്യ കാര്യ ഉന്നത തല സമിതി ചെയര്‍മാന്‍ ലഫ്. ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വിശദീകരിച്ചു.
സര്‍ക്കാര്‍ ഐസലേഷന്‍ സെന്ററുകളിലെയും ചികിത്സാ വിഭാഗങ്ങളിലെയും കിടക്കളുടെ എണ്ണം 7187 ആയി ഉയര്‍ത്തിയതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മനീഅ അറിയിച്ചു. 3,410 കിടക്കകള്‍ ക്വാറന്റയ്ന്‍ സൗകര്യത്തിനായുണ്ട്.
അതിനിടെ, ബഹ്‌റൈനില്‍ ജൂണ്‍ അഞ്ച് മുതല്‍ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കാനിരുന്നത് നീട്ടിവെച്ചതായി നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡ്-19 പ്രതിരോധത്തിനായുള്ള മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്, സുന്നി, ജഫാരി എന്‍ഡോവ്‌മെന്റുകള്‍ എന്നിവയുമായുള്ള കൂടിയാലോചനക്കുശേഷമാണ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.
വെള്ളിയാഴ്ച പ്രാര്‍ഥന പുനരാരംഭിക്കുന്ന പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 23ന് വൈകീട്ടാണ് രാജ്യത്ത് പള്ളികള്‍ അടച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..