29 March Friday

'സീദാർ മരങ്ങളിലെ മഞ്ഞ്‌ '; ചില്ല റിയാദ് ഓൺലൈൻ സംവാദം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

റിയാദ്> ഖലീൽ ജിബ്രാന്റെ വിശ്രുത കൃതിയായ പ്രവാചകന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 'സീദാർ മരങ്ങളിലെ മഞ്ഞ്' എന്ന ശീർഷകത്തിൽ ചില്ല റിയാദ് ഓൺലൈൻ സംവാദം സംഘടിപ്പിച്ചു. ആഴമേറിയ അപഗ്രഥനം കൊണ്ടും വായനക്കാരുടെ പങ്കാളിത്തം കൊണ്ടും അവതരണങ്ങളും സംവാദവും ഏറെ ശ്രദ്ധേയമായി. കേരള സർക്കാർ റവന്യു ഡിപാർട്ട്‌മെന്റ് അഡീഷണൽ സെക്രട്ടറിയും മുൻ കൊല്ലം കലക്ടറുമായ ബി. അബ്ദുൽ നാസർ അവതരണങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് പ്രണയത്തിന്റെ നനവൂറുന്ന ആവിഷ്‌കാരമായ ജിബ്രാന്റെ ഒടിഞ്ഞ ചിറകുകൾ എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ചു.

ആനന്ദത്തെ കൂടി ദുഃഖാത്മകമായ ഭാവതലത്തിലാണ് ജിബ്രാൻ വരച്ചുകാട്ടുന്നത്. അദ്ദേഹത്തിന് അത് ആത്മീയമായ ശ്രേഷ്ഠതയിലേക്കുള്ള ഉയർത്തപ്പെടലാണെന്ന് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.  പുരോഗമന കലാസാഹിത്യ സംഘം  കൊടുങ്ങല്ലൂർ മേഖല സെക്രട്ടറി  ടി.എ ഇഖ്ബാൽ മുഖ്യാവതരണം നടത്തി. പ്രവാചകന്റെ ദർശനസാന്ദ്രമായ സ്‌നേഹത്തിന്റെ സുവർണ സ്പർശം അദ്ദേഹം സദസ്സുമായി പങ്കുവച്ചു. പ്രണയം ഓരോ മനുഷ്യനേയും കിരീടം അണിയിക്കുന്ന പോലെ അത് അവരെ കുരിശിലേറ്റുകയും ചെയ്യും എന്ന ഏറ്റവും ഹൃദയസ്പർശിയായ പ്രസ്താവനയുടെ ഉടമ കൂടിയാണ് ജിബ്രാൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജിബ്രാന്റെ ജീവിതം, ചിത്രകല, പ്രണയം, പ്രവാസം, സാഹിത്യ ജീവിതം എന്നിവയിലേക്ക് വെളിച്ച വീശിക്കൊണ്ട് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ എം. ലുഖ്മാൻ പറഞ്ഞത്, പ്രതിസന്ധികളിലെല്ലാം നമ്മെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ എന്നാണ്. ജിബ്രാൻ വായനയുടെ സൗന്ദര്യം കുടികൊള്ളുന്നത് അറബി ഭാഷയിലാണെന്ന് അൽ സാബിഖ് എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സാൻഡ് ആന്റ് ഫോ എന്ന കൃതിയെ പറ്റി മദ്രാസ് ഐഐടി വിദ്യാർത്ഥി അഖിൽ ഫൈസൽ സംസാരിച്ചു. മനുഷ്യന്റെ വ്യാകുലതകളെ അഭിസംബോധന ചെയ്യുന്നതും ഓരോ വായനയിലും വ്യത്യസ്ത അർത്ഥ തലങ്ങളിലേക്ക് മനുഷ്യന്റെ ചിന്തകളെ ഉയർത്തുന്നതുമാണ് ജിബ്രാന്റെ ഓരോ കൃതിയുമെന്ന് അഖിൽ അഭിപ്രായപ്പെട്ടു.

വില്യം ബ്ലേയ്കിനെ പോലെ സ്വന്തമായ ഒരു സാർവലൗകിക ആത്മീയത രൂപപ്പെടുത്തിയ മിസ്റ്റിക്കായിരുന്നു ജിബ്രാൻ എന്ന് അഖിൽ പറഞ്ഞു. ഒരു ഭ്രാന്തന്റെ ശിഥില ചിന്തകളിലൂടെയും  ഉപമകളിലൂടെയും സ്വയം വരച്ചുകാട്ടുന്ന ഉയർന്ന ജീവിത ചിന്തകളുടെ അടയാളപ്പെടുത്തലാണ് ദി മാഡ്മാൻ എന്ന കൃതിയെന്ന് നിയമ വിദ്യാർത്ഥി അനസൂയ സുരേഷ് അഭിപ്രായപ്പെട്ടു.

ഉനൈസ് മുഹമ്മദ്, സബീന എം സാലി, നാസർ കാരക്കുന്ന്, ഷഫീഖ് തലശ്ശേരി, പി.കെ അൻവർ ചാവക്കാട്, രണൻ കമലൻ, റഫീഖ് തിരൂർ, ബീന, സുരേഷ് ലാൽ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. എം. ഫൈസൽ മോഡറേറ്റർ ആയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top