മനാമ> ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി. എന്നാല്‍, ഇവര്‍ക്ക് വിമാന താവളത്തില്‍ കോവിഡ് -19 പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. നെഗറ്റീവ് ആകുന്നവര്‍ താമസ കേന്ദ്രങ്ങളില്‍ ക്വാറന്റൈന്‍ നടത്തേണ്ടതില്ലെന്ന് ദേശീയ ആരോഗ്യ കര്‍മ്മസമിതി അറിയിച്ചു.ബഹ്‌റൈനില്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ കഴിയുന്നവര്‍ വീണ്ടും ടെസ്റ്റിന് വിധേയമാകണം. രണ്ട് ടെസ്റ്റ്കള്‍ക്ക് 60 ദിനാര്‍ (11,900 രൂപ) നല്‍കണം.
യാത്രക്കാരില്‍ പത്ത് ദിവസത്തെ ക്വാറന്റൈയ്‌നു ശേഷം ജൂലായ് ഒന്നിനും ആഗ്‌സത് 16നും ഇടയില്‍ നടത്തിയ രണ്ടാം പരിശോധനയില്‍ ശരാശരി 0.2 ശത്മാനം പേരാണ് പോസിറ്റീവായത്. ഈ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ജൂലായ് 20 മുതലാണ് ബഹ്‌റൈന്‍ എത്തുന്ന യാത്രക്കാര്‍ക്ക് രണ്ട് കോവിഡ് പരിശോധന നിര്‍ബന്ധിതമാക്കിയത്. യാത്രക്കാര്‍ 'ബി അവൈര്‍ ബ്ഹറൈന്‍' ആപ് മൊബൈലില്‍ പ്രവര്‍ത്തനക്ഷമമാക്കണം. പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയം ബന്ധപ്പെടും.
രാജ്യത്ത് ഇതുവരെ പത്തു ലക്ഷത്തിലേറെ പിസിആര്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി ഫായിഖ ബിന്‍ത് സഈദ് അറിയിച്ചു. ജനസംഖ്യയുടെ 60 ശതമാനത്തോളം വരുമിത്. ഇതില്‍ 4.8 പേര്‍ക്ക് രോഗം കണ്ടെത്തി.
ബഹ്‌റൈനില്‍ ഇതുവരെ 47,950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 179 പേര്‍ മരിച്ചു. 44,278 പേര്‍ രോഗമുക്തരായി. 92.34 ശതമാനമാണ് രോഗമുക്തി.ചൈനയിലെ സിനോഫാം സിഎന്‍ബിജി എന്ന കമ്പനി ഉല്‍പ്പാദിപ്പിച്ച കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബഹ്‌റൈനില്‍ നടക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ പരീക്ഷണത്തിന് സന്നദ്ധമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..