ബംഗളൂരു
കർണാടകത്തില്‍ ബിജെപി സര്‍ക്കാർ മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒബിസി സംവരണം റദ്ദാക്കിയതില്‍ വ്യാപകപ്രതിഷേധം ഉയരുന്നു. ആസന്നമായ തെരഞ്ഞെടുപ്പില്‍ ധ്രുവീകരണം ലഷ്യമിട്ടാണ് ബിജെപി നീക്കമെന്ന് വഖഫ് ബോർഡ് പ്രതികരിച്ചു.
‘ബിജെപി സർക്കാരിൽ പ്രതീക്ഷയില്ല. മുസ്ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം തിരികെ കൊണ്ടുവരണം. മറ്റു ജാതിക്കാർക്കുള്ള സംവരണത്തിൽ എതിർപ്പില്ല. മുസ്ലിങ്ങളോട് ചെയ്തതിൽ കടുത്ത അതൃപ്തിയുണ്ട്', വഖഫ് ബോർഡ് അംഗം പ്രതികരിച്ചു. ആവശ്യങ്ങളുന്നയിച്ച് ഗവർണർക്ക് നിവേദനം നല്‍കാനും പ്രക്ഷോഭം ആരംഭിക്കാനുമാണ് മുസ്ലിം സംഘടനകളുടെ തീരുമാനം.
നാലു ശതമാനം ഒബിസി സംവരണം എടുത്ത്‌കളഞ്ഞ് മുസ്ലിം വിഭാഗത്തെ സാമ്പത്തിക സംവരണക്കാര്‍ക്കുള്ള വിഭാഗത്തിലേക്കാണ് മാറ്റിയത്. ഇതോടെ ബ്രാഹ്മണ വിഭാഗം അടക്കം പ്രബല സമുദായത്തിൽനിന്നുള്ളവരോട് മത്സരിച്ചുവേണം മുസ്ലിങ്ങള്‍ക്ക് സംവരണം നേടാന്‍. മുസ്ലിങ്ങളില്‍ നിന്ന് എടുത്തുമാറ്റിയ നാലു ശതമാനം സംവരണം രണ്ട് പ്രബല സമുദായങ്ങളായ - വീരശൈവ-ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കും തുല്യമായി വീതിച്ചു നല്‍കിയിരിക്കുകയാണിപ്പോള്‍. ഇതോടെ വൊക്കലിഗരുടെ ഒബിസി സംവരണം ആറുശതമാനവും ലിംഗായത്തിന്റെത് ഏഴുശതമാനവുമായി ഉയര്‍ന്നു. സംവരണം ഉയര്‍ത്തണമെന്ന് ഇരുവിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചത് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 1995-ലാണ് ഒബിസി വിഭാഗത്തില്‍ മുസ്ലിങ്ങൾക്ക് നാലു ശതമാനം ഏർപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..